കഴിഞ്ഞദിവസം മാലദ്വീപിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ യാദവിനെ ഇമിഗ്രേഷൻ കൗണ്ടറിൽ തടയുകയായിരുന്നു. ഹാജരാക്കിയ പാസ്പോർട്ടിൽനിന്ന് ഏതാനും പേജുകൾ കാണാനില്ല എന്നകാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതർ യുവാവിനെ തടഞ്ഞത്. തുടർന്നാണ് പാസ്പോർട്ടിൽനിന്ന് പത്ത് പേജുകൾ കീറിക്കളഞ്ഞതാണെന്ന് അധികൃതർ കണ്ടെത്തിയത്. ഇതോടെ പോലീസിന് വിവരം കൈമാറുകയായിരുന്നു.
2019-ൽ യാത്ര ചെയ്ത വിവരങ്ങളടങ്ങിയ പേജുകളാണ് യുവാവ് പാസ്പോർട്ടിൽനിന്ന് കീറിക്കളഞ്ഞതെന്ന് പോലീസ് പറഞ്ഞു. 2019-ലാണ് ഇയാൾ വിവാഹിതനായത്. അതിന് മുമ്പ് തായ്ലാൻഡിലേക്ക് യാത്രചെയ്തിരുന്നു. തായ്ലാൻഡിലേക്ക് യാത്രചെയ്ത വിവരം ഭാര്യ അറിയാതിരിക്കാനാണ് വിവാഹശേഷം യുവാവ് പാസ്പോർട്ടിലെ പേജുകൾ കീറിക്കളഞ്ഞതെന്നും പോലീസ് പറഞ്ഞു.
വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരവും പാസ്പോർട്ട് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് യുവാവിനെ അറസ്റ്റ് ചെയ്ത് അന്ധേരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്ക് പിന്നീട് ജാമ്യം ലഭിച്ചു.
അതേസമയം, കേസിൽ യാദവ് നിരപരാധിയാണെന്നും ഒരിക്കലും പാസ്പോർട്ടിൽ കൃത്രിമം കാണിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനായ സഞ്ജയ് തിവാരി പ്രതികരിച്ചു. യാദവിനെതിരെ ഐ.പി.സി. വകുപ്പുകൾ ചുമത്തിയത് ഒരിക്കലും നിലനിൽക്കില്ല. ഇത് പാസ്പോർട്ട് ആക്ട് പ്രകാരമുള്ള കേസ് മാത്രമാണ്. പാസ്പോർട്ടിന്റെ ബൈൻഡിങ് തകരാറായതിനാലാണ് ഏതാനും പേജുകൾ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
0 Comments