ജൂൺ 25 നാണ് സംഭവം നടന്നത്. ബിസ്ലായ് സ്വദേശിയായ രാജേന്ദ്ര മീണ സ്വന്തം വീട്ടിലേക്ക് മോട്ടോർ സൈക്കിളിൽ പോകവെ അപരിചിതരായ അഞ്ച് പേരടങ്ങുന്ന സംഘം വഴിയിൽ തടഞ്ഞ് വടിയും ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് കോട്ട പോലീസ് സൂപ്രണ്ട് കവേന്ദ്ര സിങ് സാഗർ പറഞ്ഞു. ഗുരുതരപരിക്കുകളേറ്റ രാജേന്ദ്ര മീണ പിന്നീട് മരിച്ചു.
അച്ഛന്റെ മദ്യപാനത്തിലും അത് മൂലമുണ്ടായ സാമ്പത്തിക ബാധ്യതയിലും മനംമടുത്ത ശിവാനി സുഹൃത്തായ അതുലുമായി നടത്തിയ ഗൂഢാലോചനയാണ് രാജേന്ദ്ര മീണയുടെ കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും ചേർന്ന് 50,000 രൂപ നൽകി അഞ്ച് പേരെ വാടകയ്ക്കെടുക്കുകയായിരുന്നുവെന്ന് ശിവാനി മൊഴി നൽകി. രാജേന്ദ്രയുടെ അച്ഛനാണ് സംഭവത്തിൽ പോലീസിന് പരാതി നൽകിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.
രാജേന്ദ്രയ്ക്ക് രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു. കടുത്ത മദ്യപാനിയായിരുന്ന രാജേന്ദ്ര സാമ്പത്തികബാധ്യതയെ തുടർന്ന് ആദ്യഭാര്യയുടെ സുൽത്താൻപുരിലെ വീട് വിൽക്കാനൊരുങ്ങിയിരുന്നു. ഇതാണ് മകൾ ശിവാനിയെ ഇത്തരമൊരു നീക്കത്തിലേക്കെത്തിച്ചതെന്ന് പോലീസ് പറയുന്നു. ദേവേന്ദ്ര മീണ, പവൻ ഭീൽ എന്നീ പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
0 Comments