Flash News

6/recent/ticker-posts

കെ എസ് ശബരിനാഥന് ജാമ്യം

Views
കെ എസ് ശബരിനാഥന് ജാമ്യം

മുഖ്യമന്ത്രിക്കെതിരായ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെഎസ് ശബരിനാഥന് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ശബരിനാഥനെ ഹാജരാക്കിയത്. ശബരീനാഥനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. റിമാൻഡ് റിപ്പോർട്ടും കസ്റ്റഡി റിപ്പോ‍ർട്ടും പൊലീസ് കോടതിയിൽ ഹാജരാക്കി.

വാട്സാപ്പ് ഉപയോഗിച്ച ഫോൺ കണ്ടെടുക്കാൻ കസ്റ്റഡി വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. മറ്റ് പ്രതികൾക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ ശബരീനാഥിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. ഒന്നാം പ്രതി ഫർസീൻ മജീദിന് ശബരീനാഥ്‌ നിർദേശം നൽകി. നിരവധി തവണ പ്രതികളെ ശബരിനാഥ് ഫോണിൽ വിളിച്ചു. ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും ശബരീനാഥ്‌ വിളിച്ചെന്നും അന്വേഷണസംഘം ഉന്നയിച്ചു.

അതേസമയം ഫോൺ ഇപ്പോൾ തന്നെ കോടതിക്ക് കൈമാറാമെന്നായിരുന്നു ശബരീനാഥന്റെ മറുപടി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചിരുന്നെങ്കിൽ ഫോൺ അപ്പോൾ തന്നെ നൽകുമായിരുന്നു എന്നും ശബരിനാഥ്‌ അറിയിച്ചു. പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ ശബരീനാഥൻ എതിർത്തു. അറസ്റ്റ് നിയമപരമായിരുന്നില്ലെന്നും വാദിച്ചു. കേസിൽ രാവിലെയാണ് ശബരിനാഥൻ അറസ്റ്റിലായത്.

അതേസമയം രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നും ശബരീനാഥൻ കോടതി നിർദേശങ്ങൾ മറികടന്നാണ് അറസ്‌റ്റെന്നും ശബരിനാഥൻ പ്രതികരിച്ചിരുന്നു. വിമാനത്തിനുള്ളിൽ വച്ചു നടന്ന വധശ്രമക്കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് ശബരിനാഥൻ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിന്റെ സൂത്രധാരൻ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥൻ ആണെന്നാണ് പൊലീസ് പറയുന്നത്. വിമാനത്തിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ശബരിനാഥൻ ആണെന്നും പൊലീസ് പറയുന്നു. രാവിലെ 11ന് മുൻകൂർ ജാമ്യാപേക്ഷ നൽകിയപ്പോൾ അറസ്റ്റ് പാടില്ലെന്നു കോടതി നിർദേശിച്ചിരുന്നു. എന്നാൽ 10.50ന് അറസ്റ്റ് ചെയ്‌തെന്നാണ് സർക്കാർ അഭിഭാഷകൻ അറിയിച്ചത്. തന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് 12.29ന് ആണെന്ന് ശബരീനാഥൻ പറഞ്ഞു.


Post a Comment

0 Comments