തൃശൂർ ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിയെ തൃശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. എറണാകുളം സബ്ജയിലിലായിരുന്ന സുനിയെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഇവിടെയെത്തിച്ചു ചികിത്സ തുടങ്ങിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പൾസർ സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. പള്‍സര്‍ സുനി കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആള്‍ ആണെന്നും അതുകൊണ്ടു ജാമ്യം അനുവദിക്കാനാവില്ലെന്നുമാണു ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ജയിലില്‍ കഴിയുന്ന കേസിലെ ഏക പ്രതിയാണു താനെന്നും കേസിന്റെ വിചാരണ ഇനിയും വൈകുമെന്നും ചൂണ്ടിക്കാട്ടിയാണു സുനി ജാമ്യാപേക്ഷ നൽകിയത്.
ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളിയതോടെ സുനിയുടെ മാനസികാരോഗ്യം മോശമായെന്നാണു വിവരം. ഈ വര്‍ഷം അവസാനത്തോടെ വിചാരണ അവസാനിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സമയത്തിനുള്ളില്‍ വിചാരണ അവസാനിച്ചില്ലെങ്കില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്. കേസിലെ വിചാരണ പൂർത്തീകരിക്കാൻ വൈകുന്നത് പരിഗണിച്ച് കേസിലെ രണ്ടാംപ്രതിയായ മാർട്ടിന് സുപ്രീംകോടതി ജാമ്യം നൽകി. ഇതേകാരണം ഉയർത്തിയാണ് പൾസർ സുനിയും കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണു പൾസർ സുനി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
0 Comments