പെണ്ണ് കിട്ടാത്തവരാണോ,എങ്കില്‍ പട്ടുവം പഞ്ചായത്ത് കെട്ടിക്കും.!!!
കണ്ണൂര്‍: പ്രായം തികഞ്ഞ സ്ത്രീ-പുരുഷന്മാര്‍ അവിവാഹിതരായിരിക്കുന്നതിന്‍റെ ആശങ്ക ഇനി വീട്ടുകാരും ബന്ധുക്കളും മാത്രം ഏറ്റെടുക്കേണ്ട, ആശങ്ക മൊത്തമായി ഏറ്റെടുത്ത് സഹായം ഒരുക്കുകയാണ് ഉത്തരമലബാറിലെ ഒരു പഞ്ചായത്ത്.കെട്ടുപ്രായം കടന്നുപോയ അവിവാഹിതരെ കണ്ടെത്തി വിവാഹം കഴിപ്പിക്കുന്നതിന് 'നവമാംഗല്യം' പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് കണ്ണൂര്‍ തളിപ്പറമ്പിന് സമീപത്തെ പട്ടുവം പഞ്ചായത്ത്. പഞ്ചായത്തില്‍ ഓരോ വാര്‍ഡിലും ശരാശരി 10 മുതല്‍ 15 വരെ സ്ത്രീ പുരുഷന്‍മാര്‍ കെട്ടുപ്രായം കഴിഞ്ഞ് നില്‍ക്കുന്നതായി കണ്ടെത്തി.
ഗ്രാമസഭകളിലും വിഷയം ചര്‍ച്ചയായി. ഇതോടെയാണ് ഇക്കാര്യം ഗൗരവമായി എടുത്തുകൂടേയെന്ന് പഞ്ചായത്തിന് തോന്നിയത്-പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി പറഞ്ഞു.
2022-23 പദ്ധതിയില്‍ ഈ വിഷയം ഉള്‍പ്പെടുത്തി. പദ്ധതി ഒരു എതിര്‍പ്പുമില്ലാതെ അംഗീകരിച്ചു. താത്കാലികമായി ഫണ്ട് അനുവദിക്കുകയും ചെയ്തു.സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ അപൂര്‍വമായാണ് ഒരു പഞ്ചായത്ത് വിവാഹം ഏറ്റെടുക്കുന്നത്.
'നവമാംഗല്യം' പദ്ധതിയുടെ ഒന്നാംഘട്ടമായി പഞ്ചായത്തില്‍ വിപുലമായ സര്‍വേ നടത്തും. 35 കഴിഞ്ഞ അവിവാഹിതരുടെ രജിസ്ട്രി തയ്യാറാക്കും. അതോടൊപ്പം താത്പര്യമുള്ളവര്‍ക്ക് പരിചയപ്പെടാന്‍ പഞ്ചായത്തുതന്നെ വേദിയൊരുക്കും. വിവാഹത്തിന് തയ്യാറായാല്‍ കല്യാണാവശ്യങ്ങള്‍ക്ക് പഞ്ചായത്ത് ഹാള്‍ വിട്ടു നല്‍കും. പാവപ്പെട്ടവരാണെങ്കില്‍ മറ്റു സാമ്പത്തികസൗകര്യങ്ങള്‍ നല്‍കാന്‍ പറ്റുമോയെന്നും പരിശോധിക്കും. സര്‍വേക്കും മറ്റുമായി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റിയില്‍ യുവജനക്ഷേമ ബോര്‍ഡ്, ഐ.സി.ഡി.എസ്. പ്രതിനിധികളും ഉണ്ടാകും. എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. 13 വാര്‍ഡുകളുണ്ട്.
പദ്ധതിയെക്കുറിച്ചറിഞ്ഞ് മറ്റു പഞ്ചായത്തുകളും വിവരങ്ങള്‍ ആരായുന്നുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. വിവിധ പ്രദേശങ്ങളിലെ അംഗങ്ങള്‍ക്കും വരനെയും വധുവിനെയും അന്വേഷിക്കാവുന്നതാണ്. കുടുംബജീവിതത്തിലേക്ക് നീങ്ങുന്ന സ്ത്രീ പുരുഷന്‍മാര്‍ ഉത്തരവാദിത്വബോധമുള്ളവരാകുകയും അത് കുടുംബത്തിനും നാടിനും നേട്ടമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.
1 Comments
അപ്പോൾ "സന്ദേശത്തിലെ " താത്വികാചാര്യൻ കുമാരപിള്ള സഖാവ് കോട്ടപ്പള്ളിയോട് " വിവാഹത്തെയും കുടുംബപ്രാരാബ്ധങ്ങളെയും നമ്മുടെ പാർട്ടി പ്രോത്സാഹിപ്പിക്കുന്നില്ല " എന്ന് പറഞ്ഞതൊക്കെ സഖാക്കൾ മറന്നോ ?. ഇവിടെയിപ്പോൾ ആര് ആരെയാണ് വഞ്ചിക്കുന്നത് ?.
ReplyDelete