Flash News

6/recent/ticker-posts

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒ.പി ചീട്ട് ഇനി വീട്ടിലിരുന്ന് കിട്ടും

Views

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒ.പി ചീട്ട് ഇനി വീട്ടിൽനിന്നെടുക്കാം


കോഴിക്കോട്: ഇനി വീട്ടില്‍ ഇരുന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കായി ഒപി ചീട്ട് എടുത്ത് ഉദ്ദേശിച്ച ഡോക്ടറുടൈ തീയതിയും സമയവും നേരത്തെ ഉറപ്പാക്കി മികച്ച ചികിത്സ തേടാം. ദൂരസ്ഥലങ്ങളില്‍നിന്ന് അതിരാവിലെ വന്ന് ഒപി ചീട്ടിനായി മണിക്കൂറുകള്‍ വരിനില്‍ക്കേണ്ട ദുരനുഭവമാണ് പഴങ്കഥയാകുന്നത്. മൊബൈല്‍ ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് ഓണ്‍ലൈനായി ഒപി ചിട്ടെടുക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഒപിക്കു മുന്നില്‍ ജനത്തിരക്കില്‍ ഭക്ഷണംപോലും കഴിക്കാതെ തങ്ങളുടെ ഊഴം കാത്തുനിന്ന് വിഷമിക്കേണ്ട അവസ്ഥക്കാണ് ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതോടെ വിരാമമാകുന്നത്.


ഫാര്‍മസിക്കു മുന്നിലും ലാബുകള്‍ക്കു മുന്നിലും നീണ്ട വരികളും ഇനി കാണാനുണ്ടാകില്ല. രോഗികള്‍ക്ക് ഏറെ ആശ്വാസമാകുന്ന അവിശ്വസനീയ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്.


ആരോഗ്യമേഖലയില്‍ ശാസ്ത്രീയമായ ആസൂത്രണം നടത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ഇ- ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളേജ് ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും ഹൈടെക് ആക്കുന്ന പ്രവര്‍ത്തനമാരംഭിച്ചു. കെല്‍ട്രോണിന്റെ നേതൃത്വത്തിലാണ് കംപ്യൂട്ടര്‍വല്‍ക്കരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. 888 കംപ്യൂട്ടറുകളാണ് ഇവിടെ സജ്ജമാക്കുന്നത്. മാതൃശിശു സംരക്ഷണ കേന്ദ്രം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി, നെഞ്ചുരോഗാശുപത്രി, ത്രിതല ക്യാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. എംസിഎച്ചില്‍ ബയോകെമിസ്ട്രി, പാത്തോളജി ലാബുകളില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു. പുതിയ ഒപി ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറക്ക് ഇവിടെയും സജ്ജമാകും.

ഇ- ഹെല്‍ത്ത് പ്രാവര്‍ത്തികമാകുന്നതോടെ എല്ലാവര്‍ക്കും ആശുപത്രിയില്‍ നിന്ന് ഒപി ചീട്ടെടുക്കുമ്പോള്‍ ഒരു യുഐഡി നമ്പര്‍ ലഭിക്കും. ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡാറ്റാ ബെയ്‌സില്‍ ശേഖരിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് എത്ര വര്‍ഷം കഴിഞ്ഞാലും ഏതു ഡോക്ടര്‍ക്കും രോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ലഭ്യമാകും. ഓണ്‍ലൈനിലോ അല്ലാതെയോ ഒപി ചീട്ടെടുത്ത് എത്തുന്ന രോഗി ഒപിയില്‍ വന്ന് സ്‌കാനറില്‍ ചീട്ട് കാണിച്ച് അല്‍പ്പസമയം ഇരിപ്പിടത്തില്‍ വിശ്രമിച്ച് ഡോക്ടറെ കാണിക്കാം. ശീതീകരിച്ച ഇരിപ്പിടവും അനുബന്ധ സംവിധാനവും എംസിഎച്ച് ഒഴികെ എല്ലായിടത്തും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. പരിശോധന നടത്തുന്ന ഡോക്ടര്‍ക്ക് ഡാറ്റാബേസില്‍നിന്ന് മരുന്നിന്റെയും ലബോറട്ടറി പരിശോധന സംബന്ധിച്ചും വിവരങ്ങള്‍ ലഭ്യമാകും. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് മുതല്‍ ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ സുതാര്യമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഇ ഹെല്‍ത്ത് പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കഴിയും.



Post a Comment

1 Comments

  1. കഷ്ട്ടം... Op ചീട്ട് ഓൺലൈൻ വഴി ആക്കാൻ കേവലം ഒരു വീക്ക്‌ പോലും വേണ്ട... ഇപ്പോഴും അത് നീട്ടി കൊണ്ട് പോവുന്ന ഭരണകൂടം... വിവരവും നേരും നെറിയും ഇല്ലാത്ത ഭരണകൂടം ആണ്... ലജ്ജ തോന്നുന്നു നിങ്ങളെ ഓർത്തിട്ടു

    ReplyDelete