ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് സ്വദേശിയായ അർഷാദിനെ പോലീസ് പിടികൂടിയത്. ഇയാളെ കൊച്ചിലെ അന്വേഷണ സംഘത്തിന് കൈമാറിയ ശേഷം വിശദമായി ചോദ്യം ചെയ്യും.
മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഒളിവിലായിരുന്ന ഇയാൾ രാമനാട്ടുകരയിലും വടക്കൻ മലബാറിന്റെ വിവിധ പ്രദേശങ്ങളിലും എത്തിയെന്ന് വ്യക്തമായി.
അറസ്റ്റിലായ അർഷാദിനെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വെളിപ്പെടു എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൊലപാതകത്തിന്റെ കാരണവും മറ്റാരുടെയെങ്കിലും സഹായം ക്രൂരകൃത്യത്തിന് ലഭിച്ചോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.
മരിച്ച സജീവ് കൃഷ്ണയ്ക്കും അറസ്റ്റിലായ അർഷാദിനും പുറമേ മറ്റ് മൂന്ന് പേർ കൂടി ഫ്ലാറ്റിൽ താമസിച്ചിരുന്നു. ഇവർ വിനോദയാത്ര പോയി തിങ്കളാഴ്ച വൈകിട്ട് എത്തിയെങ്കിലും ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നു. ചൊവ്വാഴ്ച ഫ്ലാറ്റിന്റെ മറ്റൊരു താക്കാൽ ഉപയോഗിച്ച് അകത്തു കടന്നപ്പോഴാണ് രക്തക്കറയും പിന്നാലെ മൃതദേഹവും കണ്ടെത്തിയത്.
0 Comments