സംസ്ഥാനത്തിന്‍റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ മുഖേനയാണ് ഹര്‍ജി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. കേരളത്തിന്റെ സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ശങ്കറാണ് സംസ്ഥാനത്തിനായി ഹർജി സുപ്രീം കോടതിയിൽ ഫയല്‍ ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ ബഫര്‍ സോണ്‍ ഉത്തരവ് നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് ബഫര്‍സോണ്‍ നടപ്പാക്കുന്നതും ഇവരെ പിന്നീട് പുനരധിവസിപ്പിക്കുക എന്നതും സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വിധി നടപ്പാക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമായി മാറുമെന്നും കേരളം പറയുന്നു. സുപ്രീംകോടതി വിധി നടപ്പാക്കിയാല്‍ കൊച്ചിയിലുള്ള മംഗളവനത്തിനു സമീപമുള്ള ഹൈക്കോടതിയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
വിധി വയനാട്, ഇടുക്കി, കുമളി, മൂന്നാർ, നെയ്യാർ ,റാന്നി അടക്കം സ്ഥലങ്ങളിലെ ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ദശാബ്ദങ്ങളായി വികസിച്ചു വന്ന ജനവാസ മേഖലയാണ് ഉള്ളത്. വിധി നടപ്പാക്കുന്നത് ആദിവാസി സെറ്റിൽമെൻ്റുകളെ അടക്കം ബാധിക്കുമെന്നും ഹര്‍ജിയില്‍ കേരളം വാദിക്കുന്നു. 106 പേജുകളുള്ളതാണ് ഹര്‍ജി. പതിനേഴ് വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയതാണ്. എന്നാല്‍ സുപ്രീംകോടതി ഇത് കണക്കിലെടുത്തില്ലെന്നും കേരളം പുനഃപരിശോധനാ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ഹർജിയുമായി ബന്ധപ്പട്ട് വനം മന്ത്രിയും എജിയും അടക്കം ദില്ലിയിൽ എത്തി വലിയ കൂടിയാലോചനകളാണ് നടന്നത്.
0 Comments