Flash News

6/recent/ticker-posts

സ്വാതന്ത്ര്യ സമര ത്യാഗത്തെ കുറിച്ച് കൊന്നോല അഹമ്മദാജിക്ക് ചിലത് പറയാനുണ്ട്...!

Views
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒട്ടനവധി ബ്രിട്ടീഷ് ക്രൂരതകള്‍ നടന്നിട്ടുണ്ട്. അതിലൊന്നായിരുന്നു 1921ലെ വാഗണ്‍ കൂട്ടക്കൊല. 70 പേര്‍ രക്തസാക്ഷികളായി എന്നതു മാത്രമല്ല, അതിന്റെ ഭയാനകത കൂടിയാണ് ദുരന്തത്തെ സമാനതകളില്ലാത്തതാക്കി മാറ്റുന്നത്. കൂട്ടക്കുരുതിക്കുള്ള ആയുധമായി മാറിയ വാഗണില്‍ നിന്ന് രക്ഷപ്പെട്ട കൊന്നോല അഹമ്മദ് ഹാജിയുടെ അനുഭവ സാക്ഷ്യത്തിലുണ്ട് അതിന്റെ ഭീകരത. 

കൊന്നോല അഹമ്മദ് ഹാജി ആ ചരിത്രം വിവരിക്കുന്നതിങ്ങനെ:

"ജീവിതത്തില്‍ അന്നു വരെ കണ്ടിട്ടില്ലാത്ത പുലാമന്തോള്‍ പാലം പൊളിച്ചു എന്ന കുറ്റം ചുമത്തി എം എസ് പി പട്ടാള ക്യാമ്പിലേക്കായിരുന്നു എന്നെയും സഹോദരന്‍ യൂസുഫിനെയും ആദ്യം കൊണ്ടുപോയത്. 
ഒരാഴ്ചയായിരുന്നു എം എസ് പി ക്യാമ്പിലെ നരക ജീവിതം. ജീവന്‍ നിലനിര്‍ത്താന്‍ ആഴക്ക് (നാഴിയുടെ എട്ടിലൊന്ന്) ഉപ്പിടാത്ത ചോറായിരുന്നു നല്‍കിയിരുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ക്കും മറ്റും ഒരിറ്റു വെള്ളം പോലും ഒരാഴ്ചക്കാലത്തേക്ക് ഞങ്ങൾക്ക് നല്‍കിയിരുന്നില്ല. ബയണറ്റ് മുനകളുടെ ആക്രമണം മൂലമുണ്ടായ മുറിവുകള്‍ കാരണം എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ പ്രയാസപ്പെട്ടു. ശേഷം ഞങ്ങളെ കൊണ്ടുപോയത് മലപ്പുറം മുണ്ടുപറമ്പിലെ ഹേഗ് ബാരക്‌സിലേക്കായിരുന്നു. ഒരാഴ്ചക്കാലം ഇതേ നരകവാസം ഇവിടെയും തുടര്‍ന്നു. 
മാപ്പിള പോരാളികള്‍ക്ക് ഒരു തുള്ളി വെള്ളം പോലുമില്ല. പട്ടാളക്കാര്‍ വീണ്ടും വണ്ടിയില്‍ കയറി, ഞങ്ങൾ മരണ ഓട്ടം തുടര്‍ന്നു. കാളകളേയും കഴുതകളേയും പോലെ ആ വണ്ടി വലിച്ചിരുന്നത് ഞങ്ങളായിരുന്നു.
 സന്ധ്യയോടെ തിരൂരില്‍ എത്തിച്ചേര്‍ന്നു. എല്ലാവരെയും പ്ലാറ്റ്‌ഫോമില്‍ ഇരുത്തി. ഏകദേശം അറുനൂറോളം തടവുകാരെ അവിടെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഏഴ് മണിയോടെ എം എസ് എല്‍ വി 1711 വാഗണ്‍ സ്റ്റേഷനിലെത്തി. ആളുകളെ കുത്തിനിറക്കാന്‍ തുടങ്ങി. 100 പേര്‍ അകത്തായപ്പോഴേക്കും പലരുടെയും കൈകാലുകളും മറ്റും പുറത്തേക്ക് തുറിക്കാന്‍ തുടങ്ങിയിരുന്നു. വാതില്‍ ഭദ്രമായി അടച്ച് കുറ്റിയിട്ടു.

അകത്തുകടന്നവരുടെ കാലുകള്‍ നിലത്തമര്‍ന്നില്ല. 200 പാദങ്ങള്‍ ഒന്നിച്ച് നില്‍ക്കാനുള്ള വിസ്തീര്‍ണം വണ്ടിക്കില്ലായിരുന്നു. ഒറ്റക്കാലില്‍ മേല്‍ക്കുമേല്‍ നിലം തൊടാതെ ഞങ്ങളുടെ യാത്ര ആരംഭിച്ചു. ദാഹം സഹിക്കവയ്യാതെ തൊണ്ട പൊട്ടുമാറ് ആര്‍ത്തുവിളിച്ചു. കൈയെത്തിയവരൊക്കെ വാഗണ്‍ ഭിത്തികളില്‍ ആഞ്ഞടിച്ചു ശബ്ദമുണ്ടാക്കി. മുറിക്കകത്ത് കൂരാകൂരിരുട്ട്. അറിയാതെ മലം വിസര്‍ജിച്ചു. കൈക്കുമ്പിളില്‍ മൂത്രമൊഴിച്ചു കുടിച്ച് ദാഹം തീര്‍ക്കാന്‍ വിഫലശ്രമം നടത്തി. പരസ്പരം ദേഹത്ത് മാന്തി യപ്പോൾ ഒലിക്കുന്ന ചോര നക്കിക്കുടിക്കാൻ എല്ലാവരും ആർത്തി കാണിച്ചു. 
ഒടുവിൽ പലരും ശ്വാസം കിട്ടാതെ മരിച്ച് വീണു. ഞാനും യുസുഫും (അനിയൻ) ഒരേ സ്ഥലത്തായിരുന്നു. ഞാൻ നിന്നിരുന്ന ഭാഗത്ത് ഒരു ആണി (സ്‌ക്രൂ) അഴിഞ്ഞു പോയ പഴുതുണ്ട്. അവിടെ മൂക്ക് വെച്ച് ശ്വാസിച്ചു. പിന്നീട് അനിയന്റെ മൂക്കും ആ പഴുതിനോട് ചേർത്തു. അങ്ങനെ ജീവൻ നിലനിർത്താൻ ഞങ്ങൾ മാറി മാറി ശ്വാസമെടുത്തു. ഒടുവിൽ ഞങ്ങളും ബോധരഹിതരായി വീണു. ബോധം വന്നപ്പോൾ വണ്ടി ഏതോ സ്റ്റേഷനില്‍ നില്‍ക്കാന്‍ പോകുന്നതായി തോന്നി. ശേഷിപ്പുള്ള ശക്തിയെല്ലാം സംഭരിച്ച് നിലവിളിച്ചു. രോദനം മാത്രം. ബോധം വന്ന സമയത്ത് എന്റെയും അറിയൻറെയും മേലെ നാല് പേര് മരിച്ച് വീണിട്ടുണ്ടായിരുന്നു. പലരും മേല്‍ക്കുമേല്‍ മലര്‍ന്നുവീണു കിടക്കുകയാണ് 

വാതില്‍ തുറന്നപ്പോള്‍ 64 പേരാണ് കണ്ണ് തുറിച്ചും ഒരു മുഴം നാക്ക് നീട്ടിയും മരിച്ചു കിടന്നത്. തണുത്ത വെള്ളം വാഗണിലേക്ക് കോരിയൊഴിക്കാന്‍ തുടങ്ങിയപ്പോള്‍ ജീവന്‍ അവശേഷിച്ചവര്‍ ഒന്ന് പിടഞ്ഞു. അവരെ കോയമ്പത്തൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരെ ഏറ്റെടുക്കാന്‍ പോത്തന്നൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ തയ്യാറായില്ല. 28 പേര്‍ മാത്രം രക്ഷപ്പെട്ടു."

അബ്ദു ചെറുവാടി എന്ന ചരിത്രാന്വേഷകന് മുമ്പിലാണ് ഈ ചരിത്ര സംഭവങ്ങള്‍ കൊന്നോല അഹമ്മദ് ഹാജി വിവരിച്ചിരുന്നത്. 1981 ഒക്ടോബര്‍ എട്ടിനാണ് അഹമ്മദ് ഹാജി മരണപ്പെടുന്നത്. വാഗണ്‍ കൂട്ടക്കൊലയിലെ ക്രൂരത വിവരിച്ച് കൊണ്ടുള്ള ഈ അഭിമുഖം നടക്കുന്നത് മരണപ്പെടുന്നതിന്റെ 10 ദിവസം മുമ്പായിരുന്നു.

ലോകം വിറങ്ങലിച്ച നിമിഷങ്ങളായിരുന്നു അത്. ലണ്ടന്‍ ടൈംസ്, ഡെയ്‌ലി മെയില്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യയിലെ പ്രാദേശിക, ദേശീയ മാധ്യമങ്ങളും ബ്രിട്ടന്റെ ക്രൂരതയെ ശക്തമായി ചോദ്യം ചെയ്തു. 

നമ്മൾ ചിന്തിക്കാൻ പോലും ഭയക്കുന്ന ഭീകര ചരിത്രകഥകളിൽ ജീവിച്ച ആ മഹത് വ്യക്തിത്വങ്ങൾ സ്വാതന്ത്ര്യം നേടിത്തന്ന ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥ അറിഞ്ഞാൽ...!

 ഇന്ന് ഇന്ത്യ സ്വതന്ത്ര്യ രാജ്യമാണ്. ഓരോ ഇന്ത്യക്കാരനും സ്വതന്ത്രനാണ്. പക്ഷേ.... ആ സ്വാതന്ത്ര്യം എവിടെ ..?!
ഇഷ്ടഭക്ഷണം കഴിക്കാനും ഇഷ്ടവേഷം ധരിക്കാനും ഇഷ്ടമതം സ്വീകരിക്കാനുമെല്ലാം ഇന്ന് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. ഭരണകർത്താക്കളുടെ ചിറ്റമ്മ നയം ഈ ഭാരതത്തെ ഇനിയും പാശ്ചാത്യർക്ക് അടിയറ വെക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം....


Post a Comment

0 Comments