ഗുരുവായൂര്‍: ക്ഷേത്ര സന്നിധിയിൽ ഞായറാഴ്ച 248 വിവാഹങ്ങൾ. ശനിയാഴ്ച രാത്രി വരെയുള്ള ബുക്കിങ്ങാണിത്. തിരക്ക് പരിഗണിച്ച് വിവാഹങ്ങൾക്കായി അഞ്ച് കല്യാണ മണ്ഡപങ്ങൾ ക്ഷേത്രസന്നിധിയിൽ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച 44 വിവാഹങ്ങളാണ് നടന്നത്. സെപ്റ്റംബര്‍ ഒന്നിനും 11നും നൂറിലേറെ വിവാഹങ്ങളുടെ ബുക്കിങ് നടന്നു കഴിഞ്ഞു. ചിങ്ങമാസത്തില്‍ മുഹൂര്‍ത്തമുള്ള ദിവസമായതും അവധിയുമാണ് വിവാഹ തിരക്കേറാന്‍ കാരണം.
2017 ആഗസ്റ്റ് 27 ന് 277 വിവാഹങ്ങള്‍ നടന്നതാണ് നിലവിലെ റെക്കോഡ്. അഞ്ച് കല്യാണ മണ്ഡപങ്ങളിലുമായി സമയ ക്രമം പാലിച്ച് വിവാഹങ്ങള്‍ നടത്താന്‍ ദേവസ്വം സംവിധാനം ഒരുക്കിയിട്ടുണ്ട്. വിവാഹ തിരക്കിനെക്കറിച്ച് വന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുക്കുകയും വിവാഹങ്ങള്‍ സുഗമമായി നടത്താന്‍ ദേവസ്വത്തിനും നഗരസഭക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. എല്ലാ മണ്ഡ പങ്ങളിലും ഒരേ സമയം വിവാഹം നടത്താന്‍ കാര്‍മികരായി കോയ്മമാരെയും കാവല്‍ക്കാരെയും ദേവസ്വം നിയോഗിച്ചു. മേല്‍പുത്തൂര്‍ ഓഡി റ്റോറിയത്തിനു സമീപം പ്രത്യേക പന്തലിലാണ് വിവാഹ സംഘങ്ങള്‍ എത്തേണ്ടത്. മുഹൂര്‍ത്ത സമയം നോക്കി ഓരോ സംഘത്തേയും സുരക്ഷാ ഉദ്യോഗ മണ്ഡപത്തിനടുത്തേക്ക് എത്തിക്കും.
ഫൊട്ടോഗ്രാഫര്‍ ഉള്‍പ്പെടെ പരമാവധി 20 പേര്‍ക്ക് മാത്രമാണ് കല്യാണ മണ്ഡപത്തിനടുത്തേക്ക് പ്രവേശിപ്പിക്കുക.
0 Comments