Flash News

6/recent/ticker-posts

ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത്; സിവിക് ചന്ദ്രന്‍ കേസില്‍ വിമര്‍ശനവുമായി വി.ഡി സതീശൻ

Views തിരുവനന്തപുരം: സിവിക് ചന്ദ്രനെതിരായ പീഡനക്കേസിൽ അതിജീവിതയ്ക്ക് എതിരായ കോടതിയുടെ പരാമർശങ്ങൾ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നീതി കൊടുക്കേണ്ട സ്ഥാപനങ്ങൾ ഇങ്ങനെ ചെയ്താൽ നീതിതേടി മനുഷ്യർ എവിടേക്ക് പോകും. ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത്? 19-ാം നൂറ്റാണ്ടിലെ സ്പെയിനിലാണോ, അതോ 21-ാം നൂറ്റാണ്ടിലാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പട്ടികജാതി വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും അവർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും വേണ്ടി പാർലമെന്റ് പാസാക്കിയ ഗൗരവതരമായ നിയമത്തെ ജുഡീഷ്യറി ചവിട്ടിയരയ്ക്കുന്ന കാഴ്ചയാണ് കോടതി പരാമർശത്തിൽ കണ്ടത്. ദൗർഭാഗ്യകരമായ പരാമർശത്തിൽ ഹൈക്കോടതി ഇടപെടുമെന്നാണ് പ്രത്യാശിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

കണ്ണൂർ സർവകലാശാലയിലെ വിവാദ നിയമനം ഗവർണർ തടഞ്ഞ പശ്ചാത്തലത്തിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ കേരളത്തിലെ എല്ലാ സർവകലാശാലകളിലും നടന്ന ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. പരസ്യമായാണ് അർഹതയുള്ളവരുടെ നീതി നിഷേധിച്ചത്. കഴിഞ്ഞ ആറ് വർഷവും ഇത് തന്നെയാണ് നടന്നതെന്നും അദ്ദേഹം വിമർശിച്ചു.

സർവകലാശാലകളിലെ അധ്യാപക ജോലി സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്കായി റിസർവ് ചെയ്തിരിക്കുകയാണ്. 25 വർഷത്തെ അധ്യാപന പരിചയമുള്ള, നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച അധ്യാപകന് ലഭിച്ച സ്കോർ 651 ആയിരുന്നു. എന്നാൽ, നിയമനം നൽകാൻ തീരുമാനിച്ചയാളുടെ സ്കോർ 156 ആണ്. ഇന്റവ്യൂവിൽ 156 സ്കോറുള്ള ആൾക്ക് 32 മാർക്കും 651 സ്കോറുള്ളയാൾക്ക് 30 മാർക്കും നൽകിയാണ് നിയമനം അട്ടിമറിച്ചത്. ഡോക്ടറേറ്റും അധ്യപന പരിചയവുമുള്ളവർക്ക് അവസരം നൽകാതെ അർഹതയില്ലാത്തവരെയാണ് സർക്കാർ നിയമിക്കുന്നത്. സർവകലാശാല ഭേദഗതി ബിൽ നിയമസഭയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതും അധ്യാപക നിയമനത്തിന് വേണ്ടിയാണ്. ഇഷ്ടക്കാരായ ആളുകളെ വൈസ് ചാൻസിലർമാരാക്കി അധ്യാപക നിയമനത്തിൽ ക്രമക്കേട് നടത്തുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

നിലവിൽ സെർച്ച് കമ്മിറ്റിയിൽ യു.ജി.സി, സെനറ്റ്, ചാൻസിലറായ ഗവർണർ എന്നിവരുടെ പ്രതിനിധികളാണുള്ളത്. അതിലേക്കാണ് സർക്കാർ പ്രതിനിധിയേയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനെയും ഉൾപ്പെടുത്തുന്നത്. എന്നിട്ട് ഭൂരിപക്ഷം ലഭിക്കുന്ന ആളുടെ പേര് മാത്രമേ ഗവർണർക്ക് മുന്നിലേക്ക് ശുപാർശ ചെയ്യൂ. ഇതിലൂടെ അർഹതപ്പെട്ടവരെ ഒഴിവാക്കാനും ഇഷ്ടക്കാരെ നിയമിക്കാനും സർക്കാരിന് സാധിക്കും. അത്തരത്തിൽ നിയമിക്കപ്പെടുന്ന വി.സിമാർ സർക്കാരിന് മുന്നിൽ അടിമകളെ പോലെ നിൽക്കും. അതാണ് കണ്ണൂർ സർവകലാശാലയിൽ നടന്നത്.

നിയമനം റദ്ദാക്കിയ ഗവർണറുടെ നടപടിക്കെതിരെ കോടതിയിലേക്ക് പോകുമെന്ന് പറയുന്നത് അനീതി പുനഃസ്ഥാപിക്കാനാണ്. അങ്ങനെയെങ്കിൽ യു.ഡി.എഫും നിയമവഴി തേടും. ഇത്തരം നിയമ ലംഘനങ്ങൾ ഇനിയും കേരളത്തിൽ നടക്കാൻ പാടില്ല. അനധ്യാപക നിയനം യു.ഡി.എഫ് സർക്കാർ പി.എസ്.സിക്ക് വിട്ടതു കൊണ്ടാണ് കേരള സർവകലാശാലയിൽ നടന്നതു പോലുള്ള നിയമന അഴിമതി ഇപ്പോൾ നടക്കാത്തത്. അതുകൊണ്ട് സർവകലാശാലകളിലെ അധ്യാപക നിയമനവും പി.എസ്.സിക്ക് വിടാൻ സർക്കാർ തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

നിയമസഭ പാസാക്കിയ നിയമം അനുസരിച്ച് നിയമവിരുദ്ധമായ നിയമനങ്ങൾ റദ്ദാക്കാനുള്ള അധികാരം ഗവർണർക്കുണ്ട്. ഗവർണർ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെങ്കിൽ അതിനെ പ്രതിപക്ഷം എതിർക്കും. കണ്ണൂർ വി.സിയെ ഗവർണർ നിയമിച്ചതും മന്ത്രി കത്തെഴുതിയതും നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിന്നീട് ഗവർണറും ഇത് സമ്മതിച്ചു. നിയമനം നിയമവിരുദ്ധമാണെന്ന് അംഗീകരിച്ച സാഹചര്യത്തിൽ വി.സി പുറത്താക്കാൻ തയാറാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗവർണർ അതിന് തയാറായില്ല. അനീതി കാട്ടിയിട്ട് ബി.ജെ.പിയെന്നും കേന്ദ്രമെന്നുമുള്ള രാഷ്ട്രീയം പറഞ്ഞ് സർക്കാരിന് രക്ഷപ്പെടാനാകില്ല. നിയമനം ഗവർണർ റദ്ദാക്കിയത് നിയമപരമായാണ്. ഇപ്പോഴാണ് ഗവർണർ ശരി ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.



Post a Comment

0 Comments