Flash News

6/recent/ticker-posts

തീർഥാടകരെന്ന വ്യാജേന സ്വർണക്കടത്ത്; പ്രതിഫലം തീർഥാടനത്തിനുള്ള ചിലവും 40,000 രൂപയും, അറസ്റ്റ്

Views


കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വ്യത്യസ്ത സംഭവങ്ങളിലായി എയർ കസ്റ്റംസും കസ്റ്റംസ് പ്രിവന്റീവും ചേർന്ന് 3.57 കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. 5.869 കിലോ സ്വർണസംയുക്തവും 1181 ഗ്രാം ശുദ്ധസ്വർണവുമാണ് പിടിച്ചെടുത്തത്. മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിൽനിന്നുള്ള ആറുപേർ കസ്റ്റംസിന്റെ പിടിയിലായി.

മലപ്പുറം സ്വദേശികളായ ജംഷീദ് എടപ്പാടൻ (32), എ.ആർ. നഗർ സ്വദേശി സലീം (28), പയ്യനാട് സ്വദേശ് നജീബ് (30)‚ വെള്ളയൂർ സ്വദേശി അഷ്റഫ് (36), വയനാട് മീനങ്ങാടി സ്വദേശിനി കീപ്രാത്ത് ബുഷ്റ (38) കോഴിക്കോട് കക്കട്ടിൽ അബ്ദുൾ ഷാമിൽ (26) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്പൈസ് ജെറ്റിന്റെ ജിദ്ദ വിമാനത്തിലാണ് ജംഷീദ്, ബുഷ്റ, സലീം, നജീബ്, അഷ്റഫ് എന്നിവരെത്തിയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ സ്വർണസംയുക്തം അഷ്റഫ്, നജീബ് എന്നിവരിൽനിന്ന് കണ്ടെത്തി.

മലപ്പുറത്തെ പ്രമുഖ ട്രാവൽ ഏജൻസിയുടെ ഉംറ തീർഥാടക സംഘത്തിൽ കടന്നുകൂടിയാണ് ഇവർ സ്വർണം കടത്തിയത്. തീർഥാടകർക്ക് കസ്റ്റംസ് പരിശോധനയിൽ ഇളവുണ്ടാകുമെന്ന ധാരണയിലാണ് ഉംറ തീർഥാടകരെന്ന വ്യാജേന സ്വർണം കടത്താൻ ശ്രമിച്ചത്. 40,000 രൂപയും ഉംറ നിർവഹിക്കാനുള്ള ചെലവുമാണ് കള്ളക്കടത്തുസംഘം ഇവർക്ക് വാഗ്ദാനംചെയ്തത്.

ഇവരുടെ സംഘത്തിലുണ്ടായിരുന്ന സലീമിൽനിന്ന് 700 ഗ്രാം സ്വർണസംയുക്തം കണ്ടെടുത്തു. മലപ്പുറം, കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് സംഘങ്ങൾ ചേർന്നാണ് ഇവരെ വലയിലാക്കിയത്. ജംഷീദ് ശരീരത്തിൽ ഒളിപ്പിച്ച 1054 ഗ്രാം സ്വർണം എയർ കസ്റ്റംസ് കണ്ടെടുത്തു. ബുഷ്റ അടിവസ്ത്രത്തിൽ ഒളിപ്പിച്ചുകടത്തിയ 1077 ഗ്രാം സ്വർണസംയുക്തവും ശരീരത്തിൽ അണിഞ്ഞ 249 ഗ്രാം സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. ഇവർക്കൊപ്പം നാല് ചെറിയ കുട്ടികളുമുണ്ടായിരുന്നു.

എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഷാർജവിമാനത്തിലാണ് അബ്ദുൾ ഷാമിൽ കോഴിക്കോട്ടെത്തിയത്. ഇയാൾ ശരീരത്തിൽ ഒളിപ്പിച്ച 679 ഗ്രാം സ്വർണം കണ്ടെടുത്തു. സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ സീറ്റിനടിയിൽനിന്ന് 932 ഗ്രാം തൂക്കമുള്ള എട്ടു സ്വർണബിസ്കറ്റുകളും കണ്ടെടുത്തു. പിടിക്കപ്പെടുമെന്ന സംശയത്തിൽ ഉപേക്ഷിച്ചതാവാമെന്ന് കരുതുന്നു. മൊത്തത്തിൽ 7.5 കിലോഗ്രാം സ്വർണസംയുക്തവും 1181 ഗ്രാം സ്വർണവുമാണ് കണ്ടെടുത്തത്. ഇവയ്ക്ക് ഇന്ത്യൻ വിപണിയിൽ 3,57,16,450 കോടി രൂപ വിലവരും.



Post a Comment

0 Comments