കോൺഗ്രസ് ബന്ധമുള്ള സന്നദ്ധ സംഘടനകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസൻസ് (എഫ്.സി.ആര്‍.എ) റദ്ദാക്കി.
▪️ രാജീവ് ഗാന്ധി ഫൗണ്ടേഷനും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിനും എതിരെയാണ് നടപടി. സോണിയ ഗാന്ധിയാണ് സംഘടനയുടെ അധ്യക്ഷ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് നടപടി.
ഗാന്ധി കുടുംബവുമായി ബന്ധമുള്ള സന്നദ്ധ സംഘടനകളാണ് രാജീവ് ഗാന്ധി ഫൗണ്ടേഷനും ട്രസ്റ്റും. 2020 ജൂലൈയിൽ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വിദേശ സംഭാവന സ്വീകരിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കിയ വിവരം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെ ഭാരവാഹികൾക്ക് അയച്ചു. എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയതോടെ രാജീവ് ഗാന്ധി ഫൗണ്ടേഷനും ട്രസ്റ്റിനും വിദേശ സംഭാവന സ്വീകരിക്കാനാവില്ല. ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയേക്കും.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ ധനമന്ത്രി പി ചിദംബരം, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് ട്രസ്റ്റ് അംഗങ്ങള്‍. 1991ലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. ആരോഗ്യം, ശാസ്ത്രം, സാങ്കേതിക വിദ്യ, സ്ത്രീകളും കുട്ടികളും, ഭിന്നശേഷിക്കാര്‍ക്കുള്ള സഹായം തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തിച്ചത്.
0 Comments