Flash News

6/recent/ticker-posts

ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലെങ്കിൽ ഫെബ്രുവരി 1 മുതൽ ഹോട്ടൽ പൂട്ടും

Views


തിരുവനന്തപുരം ∙ മെഡിക്കൽ പരിശോധന നടത്തി ഹെൽത്ത് കാർഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകളും റസ്റ്ററന്റുകളും ഫെബ്രുവരി 1 മുതൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. ഹെൽത്ത് കാർഡില്ലെന്നു കണ്ടെത്തിയാൽ ഉടൻ സ്ഥാപനം പൂട്ടി, പേരുവിവരം പ്രസിദ്ധീകരിക്കും. എല്ലാത്തരം ഭക്ഷ്യോൽപാദന, വിതരണ സ്ഥാപനങ്ങൾക്കും ഇതു ബാധകമാണ്.

ഭക്ഷ്യസുരക്ഷാ നിയമത്തിൽ അനുശാസിക്കുന്ന രീതിയിലുള്ള മെഡിക്കൽ പരിശോധനയും സർട്ടിഫിക്കറ്റുമാണു വേണ്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതും വ്യാജവുമായ സർട്ടിഫിക്കറ്റ് കണ്ടെത്തിയാലും സ്ഥാപനം പൂട്ടും. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കാറുണ്ടെന്നു പലരും പരാതിപ്പെട്ടിട്ടുണ്ട്.

തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ തൊഴിലാളികളുടെ താമസസ്ഥലങ്ങൾ പരിശോധിക്കും. ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരെ വിവിധ തലത്തിലുള്ള പശ്ചാത്തല പരിശോധനകൾക്കു നിയോഗിക്കുന്ന കാര്യം പരിശോധിക്കും. സ്ഥാപനം നടത്തിപ്പുകാർക്കു ശിക്ഷ ഉറപ്പാക്കാൻ സൂക്ഷ്മമായ പരിശോധന നടത്തണമെന്നു ഭക്ഷ്യസുരക്ഷാ കമ്മിഷണറോടു നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കാർഡ് കിട്ടാൻ രക്തപരിശോധന, ശരീരപരിശോധന

ഹെൽത്ത് കാർഡ് റജിസ്റ്റേഡ് ഡോക്ടറിൽനിന്നു വാങ്ങണം. രക്ത പരിശോധനയും ശരീര പരിശോധനയും നടത്തണം. അണുബാധ, പകർച്ചവ്യാധികൾ, ചർമരോഗങ്ങൾ, കാഴ്ച എന്നിവയാകും പ്രധാനമായും പരിശോധിക്കുക. ആദ്യ രക്തപരിശോധനയിൽ സംശയമുണ്ടായാൽ തുടർപരിശോധനകൾ നിർദേശിക്കാം. പ്രതിരോധ കുത്തിവയ്പുകൾ എടുത്തിട്ടുണ്ടെന്ന് ഡോക്ടർ ഉറപ്പാക്കണം.

സർട്ടിഫിക്കറ്റിന്റെ മാതൃക ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന്റെ വെബ്സൈറ്റിലുണ്ട്. സർട്ടിഫിക്കറ്റും പരിശോധനാ ഫലങ്ങളും ജോലി സ്ഥലത്തു സൂക്ഷിക്കണം. 6 മാസത്തിലൊരിക്കൽ രക്തം ഉൾപ്പെടെ പരിശോധിച്ച് ഹെൽത്ത് കാർഡ് പുതുക്കണം.

10 ദിവസം; 112 സ്ഥാപനങ്ങൾ അടപ്പിച്ചു

സംസ്ഥാനത്തു 10 ദിവസത്തിനകം മൂവായിരത്തോളം സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. വൃത്തിഹീനവും ലൈസൻസ് ഇല്ലാത്തതുമായ 112 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പിച്ചു. 578 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി.



Post a Comment

0 Comments