മാസംതോറും വൈദ്യുതി നിരക്ക് കൂട്ടാന്‍ വൈദ്യുതി വിതരണ ലൈസന്‍സികള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരളം. കഴിഞ്ഞ മാസം ഇരുപത്തിയൊന്‍പതിന് കേന്ദ്ര ഊര്‍ജമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചു. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനുകളെ നോക്കു കുത്തിയാക്കുന്ന ഈ ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
രാജ്യത്തെ വൈദ്യുതി വിതരണ ലൈസന്‍സികള്‍ക്ക് മാസം തോറും വൈദ്യുതി നിരക്ക് നിശ്ചയിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവാണിത്. ഇന്ധനവില അനുസരിച്ച് എല്ലാ മാസവും നിരക്കില്‍ വ്യത്യാസം വരാം. കേന്ദ്ര വൈദ്യുതി നിയമം പാസാക്കുന്നതിന് മുമ്പാണ് ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവ് പുറത്തിറക്കിയത്.ഇത് പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.
ഇന്ധന സർച്ചാർജ് ഇപ്പോൾ മൂന്നു മാസത്തിലൊരിക്കലാണ് കണക്കാക്കുന്നത്. എത്ര തുക ഈടാക്കാമെന്ന് തീരുമാനിക്കുന്നത് സംസ്ഥാനങ്ങളിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകളാണ്. കേരളത്തില്‍ കഴിഞ്ഞ കുറേക്കാലമായി സര്‍ചാര്‍ജ് ഈടാക്കുന്നതില്‍ കമ്മിഷന്‍ തീരുമാനം എടുത്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രഊര്‍ജമന്ത്രാലയത്തിന്റെ ഉത്തരവ്. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പത്തിന് മന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതലയോഗം ചര്‍ച്ചചെയ്യും. തുടര്‍ന്ന് കേന്ദ്രത്തെ നിലപാട് അറിയിക്കും.
0 Comments