Flash News

6/recent/ticker-posts

മെസിക്ക് റെക്കോർഡ് ഓഫര്‍ മുന്നോട്ടുവെച്ച് സൗദി ക്ലബ്ബ് അൽ ഹിലാൽ

Views
റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലിയോണൽ മെസിയെയും സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ് രംഗത്ത്. അൽ ഹിലാൽ ക്ലബാണ് മെസിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം നൽകിയാണ് സൗദി അറേബ്യൻ ക്ലബ് അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയത്. 200 മില്യണ്‍ യൂറോ(1775 കോടി രൂപ) ആണ് അല്‍ നസ്ര്‍ റൊണാള്‍ഡോക്ക് നല്‍കുന്ന വാര്‍ഷിക പ്രതിഫലം. രണ്ടരവര്‍ഷത്തേക്കാണ് റൊണാള്‍ഡോയുമായി അല്‍ നസ്ര്‍ കരാറൊപ്പിട്ടിരിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡുമായി തെറ്റിപ്പിരഞ്ഞ റൊണാൾഡോയെ സ്വന്തമാക്കാൻ മറ്റ് യൂറോപ്യൻ ക്ലബുകൾ രംഗത്തെത്താതിരുന്നതാണ് അൽ നസ്റിന് കാര്യങ്ങൾ എളുപ്പമാക്കിയത്. ഇതോടെ സൗദി ലീഗിൽ അൽ നസ്റിന്‍റെ ചിരവൈരികളായ അൽ ഹിലാൽ ലിയോണൽ മെസിയെ സ്വന്തമാക്കാനുളള നീക്കങ്ങൾ ശക്തമാക്കി.

279 മില്യണ്‍ യൂറോ(ഏകദേശം 2445 കോടി രൂപ) ആണ് അൽ ഹിലാൽ മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ലോക ഫുട്ബോളിലെ ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. പി എസ് ജി താരമായ മെസിയുടെ നിലവിലെ കരാർ വരുന്ന ജൂണിൽ അവസാനിക്കും. കരാർ നീട്ടാനുള്ള പി എസ് ജിയുടെ ഓഫറിനോട് മെസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതും അൽ ഹിലാലിന് പ്രതീക്ഷ നൽകുന്നുണ്ട്.

സൗദി ടൂറിസത്തിന്റെ ബ്രാന്‍ അംബാസഡര്‍ കൂടിയാണ് മെസിയിപ്പോള്‍. ഖത്തർ ലോകകപ്പിൽ കിരീടം നേടിയതോടെ ഫുട്ബോൾ കരിയറിൽ സാധ്യമായ നേട്ടങ്ങളെല്ലാം മെസി സ്വന്തമാക്കിക്കഴിഞ്ഞു. ഇതുകൊണ്ടുതന്നെ വമ്പന്‍ ഓഫർ മെസി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അൽ ഹിലാൽ. റൊണാൾഡോയ്ക്ക് പിന്നാലെ മെസി കൂടി എത്തിയാൽ സൗദി ലീഗ് പുതിയ തലത്തിലേക്ക് ഉയരുമെന്നുറപ്പാണ്. മെസിയെ തിരികെയെത്തിക്കാന്‍ ബാഴ്സലോണയും ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.


Post a Comment

0 Comments