Flash News

6/recent/ticker-posts

ശാസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിനെതിരെ പരാതിക്കാരി

Views


കോഴിക്കോട് : ശാസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരേ നിയമനടപടിയ്‌ക്കൊരുങ്ങി പരാതിക്കാരി ഹര്‍ഷിന. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, പുതിയ അന്വേഷണം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹര്‍ഷിനയുടെ പുതിയ തീരുമാനം.

കഴിഞ്ഞ സെപ്റ്റംബറിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹര്‍ഷിനയുടെ വയറ്റില്‍നിന്ന് കത്രിക പുറത്തെടുത്തത്. സംഭവം വാര്‍ത്തയായതോടെ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയെങ്കിലും തുടർനടപടികൾ ഒച്ചിൻ്റെ വേഗതയിലായിരുന്നു. മൂന്നംഗ സമിതിയെ നിയോഗിച്ചാണ് വിശദമായ മൊഴിയുള്‍പ്പെടെ രേഖപ്പെടുത്തിയത്. പക്ഷേ അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല.

കഴിഞ്ഞമാസം ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ തേടിയ പരാതിക്കാരി ഹര്‍ഷിന ആശുപത്രിയില്‍ വെച്ച് പ്രതിഷേധം ഉയര്‍ത്തിയതോടെ വീണ്ടും ആരോഗ്യ വകുപ്പ് ഇടപെട്ടു. ആദ്യ അന്വേഷണത്തില്‍ വ്യക്തതയില്ലെന്നും ശാസ്ത്രീയ അന്വേഷണം നടത്തി എത്രയും വേഗം നീതി ഉറപ്പാക്കും എന്ന് ആരോഗ്യമന്ത്രി തന്നെ ഹര്‍ഷിനയ്ക്ക് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ രണ്ടാമത്തെ അന്വേഷണം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് ഒരു ഫോണ്‍ കോള്‍ പോലും പിന്നീട് ഉണ്ടായില്ലെന്ന് ഹര്‍ഷിന പറയുന്നു. പിഴവിന് കാരണക്കാരയവരെ രക്ഷിക്കാനുള്ള നീക്കം ആണ് നടക്കുന്നതെന്നും ഹര്‍ഷിന ആരോപിച്ചു.

2017 നവംബര്‍ 30നാണ് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് ഹര്‍ഷിന വിധേയയായത്. ഇവരുടെ മൂന്നാമത്തെ പ്രസവമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹര്‍ഷിനയ്ക്ക് അവശതയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടു. അസ്വസ്ഥത കൂടിയതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായു തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രിക കുടുങ്ങികിടക്കുന്നതായി കണ്ടെത്തുകയും ചെയ്തു. ഗുരുതര പിഴവ് വാര്‍ത്തയായതിനെ തുടർന്നാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.



Post a Comment

0 Comments