Flash News

6/recent/ticker-posts

ഉമ്മൻചാണ്ടിക്ക്‌ കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്നു'; സഹോദരൻ ഉൾപ്പെടെ 42 ബന്ധുക്കൾ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി

Views
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്നുവെന്നും ഓരോ നിമിഷവും ആരോഗ്യനില വഷളാകുകയാണെന്നും ആരോപിച്ച് സഹോദരൻ ഉൾപ്പെടെ അടുത്ത ബന്ധുക്കൾ രംഗത്ത്‌. ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സഹോദരൻ ഉൾപ്പെടെ 42 അടുത്ത ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയതായി "ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്‌' റിപ്പോർട്ട്‌ ചെയ്‌തു.

തിരുവനന്തപുരത്തെ വസതിയിൽ ഉമ്മൻചാണ്ടിയെ സന്ദർശിക്കാൻ കുടുംബം സ്വന്തം സഹോദരങ്ങൾക്കും മറ്റ് അടുത്ത ബന്ധുക്കൾക്കും അനുമതി നിഷേധിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ സമീപിക്കാൻ ബന്ധുക്കൾ നിർബന്ധിതരായത്. ഉമ്മൻചാണ്ടിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും ബന്ധുക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി വീണാ ജോർജിനും അയച്ച നിവേദനത്തിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഇളയ സഹോദരൻ അലക്‌സ് വി ചാണ്ടി ഉൾപ്പെടെയുള്ളവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

ഉമ്മൻചാണ്ടിയെപ്പോലെ പരിചയസമ്പന്നനായ നേതാവിന് ആവശ്യമായ ചികിത്സ നിഷേധിക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണ്, എന്ന് എഴുതിയ നിവേദനത്തിന്റെ പകർപ്പ് പക്കലുണ്ടെന്നും "ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്‌' വാർത്തയിൽ പറഞ്ഞു.

ജനുവരിയിൽ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയതിന് ശേഷം ഉമ്മൻചാണ്ടിക്ക്‌ ചാണ്ടിക്ക് തുടർചികിത്സ നൽകിയിട്ടില്ലെന്ന് നിവേദനത്തിൽ ആരോപിക്കുന്നു. തുടർചികിത്സ ശുപാർശ ചെയ്യാൻ വിദഗ്‌ധ‌രടങ്ങുന്ന മെഡിക്കൽ സംഘത്തെ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു - നിവേദനത്തിൽ പറയുന്നു.
അതേസമയം ആരോഗ്യനിലയെ സംബന്ധിച്ച്  ചില കോണുകളിൽ നിന്ന് വസ്‌തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഏറെ ഖേദം ഉണ്ടെന്ന്‌ ഉമ്മൻ ചാണ്ടിയുടെ ഫെയ്‌സ്‌ബുക്കിൽ പോസ്‌റ്റ്‌ വന്നു.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എന്റെ കുടുംബവും, പാർട്ടിയും,  ചികിത്സയുമായി മുന്നോട്ട് പോകുന്നത്. എന്റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ട്. അതുകൊണ്ട്, ഒരാൾക്കെതിരെയും നടത്താൻ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.

ഇപ്പോൾ നടക്കുന്ന ദുഷ്പ്രചരണം എനിക്കും കുടുംബാംഗങ്ങൾക്കും വലിയ മാനസിക പ്രയാസമാണ് സൃഷ്‌ടിക്കുന്നത്. ഞാനിപ്പോഴും കർമ്മമണ്ഡലത്തിൽ തന്നെ സജീവമായി ഉണ്ട്. മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണം എന്റെ ശരീരത്തെ അലട്ടുന്നുണ്ട്. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്.

ലോകത്തിലെ മികച്ച വൈദ്യശാസ്ത്രത്തിന്റെ  നിർദ്ദേശാനുസരണമാണ് എന്റെ ചികിത്സ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ഇതിന് പിന്നിൽ അറിഞ്ഞോ, അറിയാതെയോ ഇടപെട്ടിട്ടുള്ളവർ ഇനിയെങ്കിലും ഇത്തരം പ്രചരണങ്ങളിൽ നിന്നും പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു - ഉമ്മൻ ചാണ്ടി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.



Post a Comment

0 Comments