പെരിന്തൽമണ്ണ: ഹൈക്കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ തപാൽ ബാലറ്റുകളടക്കമുള്ള തിരഞ്ഞെടുപ്പ് രേഖകളടങ്ങിയ പെട്ടികൾ കേസിലെ കക്ഷികൾ പരിശോധിച്ചു. രണ്ട് ഇരുമ്പ് പെട്ടികളും ഒരു പ്ലാസ്റ്റിക് കവറുമാണ് പരിശോധിച്ചത്. പെട്ടികൾ തുറക്കാൻ അനുമതി നൽകിയില്ല. പ്ലാസ്റ്റിക് കവറിൽ സി.ഡി.യും പെൻഡ്രൈവുമാണ് ഉണ്ടായിരുന്നത്.
പെട്ടികൾ പരിശോധിക്കാനായി ഇടത് സ്ഥാനാർഥിയും ഹർജിക്കാരനുമായ കെ.പി.എം. മുസ്തഫ കോടതിയിൽ എത്തി. നജീബ് കാന്തപുരം എം.എൽ.എ.യുടെ അഭിഭാഷകൻ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകൻ ദീപു ലാൽ എന്നിവരുമെത്തി. പെട്ടികൾ കാണാൻ മാത്രമാണ് കഴിഞ്ഞത്. ഉള്ളിലുള്ള ബാലറ്റുകൾ അടക്കമുള്ളവ പരിശോധിക്കാനാകുമെന്നായിരുന്നു കക്ഷികളുടെ പ്രതീക്ഷ. ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാറുടെ സാന്നിധ്യത്തിലാണ് പെട്ടികൾ പരിശോധിച്ചത്.
തിരഞ്ഞെടുപ്പ് ഹർജി വ്യാഴാഴ്ച ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് പരിഗണിക്കും. ബാലറ്റുകളടക്കം പരിശോധിക്കാൻ അനുവദിക്കണമെന്ന ആവശ്യം അപ്പോൾ ഉന്നയിച്ചേക്കും.
നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത് ഇടതു സ്വതന്ത്രനായി മത്സരിച്ച കെ.പി.എം. മുസ്തഫയാണ് ഹൈക്കോടതിയെ സമീപിച്ചത്.
മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ നജീബ് കാന്തപുരം 38 വോട്ടിനാണ് ജയിച്ചത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് 340 തപാൽ വോട്ടുകൾ എണ്ണാതെ മാറ്റിെവച്ചെന്നും ഇതിൽ മുന്നൂറോളം വോട്ടുകൾ തനിക്കാണ് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് മുസ്തഫ ഹർജി നൽകിയത്
0 Comments