മലപ്പുറം : ശരീരം നന്നാക്കാനെത്തിയ ബോഡി ബിൽഡർക്ക് ട്രെയിനർ നൽകിയത് പന്തായക്കുതിരയ്‌ക്ക് ഉന്മേഷം ഉണ്ടാകാനുള്ള മരുന്നുകൾ. ചങ്ങരംകുളം സ്വദേശി സന്തോഷിനാണ് ഈ ദുരവസ്ഥ ഉണ്ടായത്. പത്ത് വർഷത്തിലേറെയായി സന്തോഷ് ജിമ്മിൽ പോകുന്നു. ഗൾഫിൽ ഒരു ജോലിക്ക് വേണ്ടിയാണ് ശരീരം സൗന്ദര്യം വർധിപ്പിക്കാൻ തീരുമാനിച്ചത്.
ഇതിനായിട്ടാണ് തിരൂരിലെ ട്രെയിനറിനടുത്ത് പോയത്. ശരീരസൗന്ദര്യം വർധിപ്പിക്കാനെന്ന പേരിൽ ഇയാളാണ് പലതരം മരുന്നുകൾ നൽകിയെന്നും ചിലത് ശരീരത്തിൽ കുത്തിവച്ചതായും പറയുന്നു. എട്ട് മാസത്തിനിടെ എൺപതിനായരിത്തോളം രൂപയുടെ മരുന്നുകൾ വാങ്ങി. മരുന്നുകൾ കഴിച്ചതിനെ തുടർന്ന് പലവിധ രോഗങ്ങൾ ബാധിച്ചു. തുടർന്ന് ഡോക്ടറിനെ കണ്ടപ്പോഴാണ് മരുന്നിന്റെ പാർശ്വഫലങ്ങളെ കുറിച്ച് മനസിലായത്.
സാധരണ ആരോഗ്യമുള്ളയാൾക്ക് കഴിക്കാൻ പാടില്ലാത്ത മരുന്നുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സ്തനാർബുദത്തിനും ആസ്മയ്ക്കുമുള്ള മരുന്നുകൾ യുവാവിന് നൽകിയതായി കണ്ടെത്തി. ഹൃദയാഘാതത്തിനുശേഷം നെഞ്ചിടിപ്പു കുറയ്ക്കാനുള്ള മരുന്ന്, നീർവീക്കത്തിനുള്ള മരുന്ന്, പുരുഷ ഹോർമോൺ തെറപ്പിക്കുള്ള മരുന്ന് എന്നിവയും നൽകി. പന്തയക്കുതിരയ്ക്ക് ഉന്മേഷം പകരാൻ നൽകുന്ന ബോൾഡിനോൾ ഉൾപ്പെടെ ട്രെയിനറുടെ നിർദേശപ്രകാരം യുവാവ് കഴിച്ചു. ബോൾഡിനോൾ നിരോധിക്കപ്പെട്ടതാണ്. തുടർന്ന് സന്തോഷ് ട്രെയിനർക്കെതിരെ തിരൂർ ഡിവൈഎസ്പിക്കു പരാതി നൽകി.
0 Comments