മധ്യപ്രദേശിൽ ആക്രമിക്കപ്പെട്ട വിദ്യാർത്ഥികളിൽ വേങ്ങര സ്വദേശിയും.
വേങ്ങര: കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ കേന്ദ്ര സർവകലാശാലയായ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റിയിൽ മലയാളി വിദ്യാർഥികൾ ക്രൂര മർദ്ദനതിനിരയായവരിൽ വേങ്ങര സ്വദേശി അദ്‌നാനും.
അദ്നാനെ കൂടാതെ അരീക്കോട് കുനിയിൽ സ്വദേശി കെ ടി നഷീൽ, താനൂർ സ്വദേശി ആദിൽ റസീഫ്, പട്ടാമ്പി സ്വദേശി ആർ അഭിഷേക് എന്നിവരെയാണ് സുരക്ഷാ ജീവനക്കാർ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.
വടികൊണ്ടുള്ള അടിയിൽ തലയ്‌ക്കും ചെവിക്കും കാലിനും പരിക്കേറ്റ ഇവരെ ഷാഡോൾ ബിർസാമുണ്ട ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് ആറോടെയായിരുന്നു ആക്രമണം. ക്യാമ്പസിൽ വിദ്യാർഥികൾ സാധാരണ സമയം ചെലവിടാറുള്ള സ്ഥലത്ത് ഇരുന്നപ്പോൾ സുരക്ഷാ ജീവനക്കാർ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തി. തുടർന്ന് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന ഇവരെ വാഹനത്തിൽ പിന്തുടർന്ന് എത്തി മലയാളികളാണ് അല്ലേ, എന്നുപറഞ്ഞ് ആക്രമിക്കുകയായിരുന്നു. നൂറ്റിയെൺപതോളം മലയാളി വിദ്യാർഥികളാണ് സർവകലാശാലയിലുള്ളത്. മലയാളികൾ കൂടുതൽ എത്തുന്നതിൽ നീരസമുള്ള അധികൃതരിൽനിന്നും നിരന്തരം വിവേചനം നേരിടുന്നതായി വിദ്യാർഥികൾ പറയുന്നു. കുറച്ചുദിവസംമുമ്പ് ഹോസ്റ്റലിൽ മലയാളികളുടെ മുറിക്കുമുന്നിൽ പടക്കംപൊട്ടിച്ചിരുന്നു. വിവേചനത്തിനും അക്രമത്തിനുമെതിരെ സർവകലാശാലയ്‌ക്കും സർക്കാരിനും പരാതി നൽകുമെന്ന് വിദ്യാർഥികൾ പറഞ്ഞു. വിദ്യാർഥികളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
0 Comments