Flash News

6/recent/ticker-posts

ഷാരൂഖിന് കിട്ടിയത് ആളുകളെ കൊന്നാൽ നല്ലകാലം വരുമെന്ന ഉപദേശം, ഭീകരനെന്ന് സംശയിക്കാൻ നിരവധി തെളിവുകളെന്ന് അന്വേഷണ സംഘം

Views


കോഴിക്കാേട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ കഴിയുന്ന ഷാരൂഖിന് ഇന്ന് രാവിലെ നടത്തുന്ന രക്ത പരിശോധനയുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാവും പൊലീസ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ആശുപത്രി വിടാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഓൺലൈനായി ഹാജരാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. കനത്ത കാവലിൽ ആശുപത്രിയിൽ കഴിയുന്ന ഷാരൂഖിനെ ഇന്നലെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എൻ ഐ എ സംഘവും അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോടുണ്ട്.

അതേസമയം, കോഴിക്കോട്ടെ ട്രെയിൻ തീവയ്‌‌പ് ഭീകരാക്രമണമാണെന്ന സംശയം ബലപ്പെടുകയാണ്. പ്രതിയായ ഷാരൂഖ് സെയ്ഫി ഏതെങ്കിലും ഭീകര സംഘടനയുടെ സ്ലീപ്പർ സെല്ലിലെ അംഗമാകാമെന്ന് മഹാരാഷ്ട്ര എ.ടി.എസാണ് കേരള പൊലീസിനെ അറിയിച്ചത്. ക്രിമിനൽ പശ്ചാത്തലമില്ലാത്ത യുവാക്കളെയാണ് ഇത്തരം ദൗത്യങ്ങൾക്ക് സ്ലീപ്പർ സെല്ലിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇന്നലെ ഡൽഹിയിൽ മാദ്ധ്യമങ്ങളെ കണ്ട ഡി. ജി.പി അനിൽ കാന്തും ഭീകരബന്ധം തള്ളിയിട്ടില്ല.ഷാരൂഖിനെ രോഗം ഭേദമായ ശേഷം വിശദമായി ചോദ്യം ചെയ്‌താലേ വ്യക്തത വരൂ.

ഡൽഹി സ്വദേശിയായ പ്രതി കേരളത്തിൽ വന്ന് ട്രെയിനിൽ തീവച്ചതിനും ആരുടെയും കണ്ണിൽ പെടാതെ രക്ഷപ്പെട്ടതിനും പിന്നിൽ ഭീകരഗ്രൂപ്പുകളുടെ ആസൂത്രണവും കേരളത്തിൽ ഉൾപ്പെടെ നിരവധി സഹായികളുടെ പങ്കാളിത്തവും സംശയിക്കുന്നു.കോരപ്പുഴ റെയിൽപാലവും ആളൊഴിഞ്ഞ എലത്തൂർ പ്രദേശവും ആക്രമണത്തിന് തിരഞ്ഞെടുത്തതും ബോധപൂർവമാവാം. ദൗത്യം പാളിയപ്പോൾ മഹാരാഷ്‌ട്രയിലെ കലംബാനിയിൽ വച്ച് ഷാരൂഖിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് വകവരുത്താൻ ശ്രമിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

ഒരാളിന്റെ നിർദ്ദേശ പ്രകാരമാണ് ട്രെയിനിൽ തീവച്ചതെന്നും കോഴിക്കോട് മുതൽ ഒരാൾ തനിക്കൊപ്പം ഉണ്ടായിരുന്നെന്നും ആളുകളെ കൊന്നാൽ നല്ലകാലം വരുമെന്ന് ഒരാൾ ഉപദേശിച്ചെന്നുമാണ് ഷാരൂഖ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയ്‌ക്ക് മൊഴി നൽകിയത്. ഇവർ ആരൊക്കെയാണെന്ന് വെളിപ്പെടുത്തുന്നില്ല. എന്നാൽ, കേരള പൊലീസിനോട് ഇയാൾ പറഞ്ഞത് തന്റെ പൊട്ടബുദ്ധിയിലാണ് എല്ലാം ചെയ്തതെന്നും കൂട്ടാളികളില്ലെന്നുമാണ്.

ഷാരൂഖ് ഒറ്റയ്‌ക്ക് കോഴിക്കോട്ടിറങ്ങി പെട്രോൾ വാങ്ങി ട്രെയിനിൽ തീ വച്ചെന്ന മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. ഇയാളുടെ ആറ് സിം കാർഡുകളും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും പരിശോധിച്ച് ആരുമായൊക്കെ ബന്ധപ്പെട്ടെന്ന് കണ്ടെത്താനാണ് ശ്രമം.

വിലയ്ക്കെടുത്തതോ?​

ഭീകരബന്ധമുള്ളവർ ഷാരൂഖിനെ വിലയ്ക്കെടുത്ത് തീവ്രവാദ ആശയങ്ങളിലേക്ക് പരിവർത്തനം ചെയ്‌തെന്ന സംശയവും ശക്തമാണ്. കഴിഞ്ഞ ജൂൺ മുതൽ ജീവിത ശൈലി തന്നെ മാറി. ആഡംബര ജീവിതം കൂടുതൽ പണം കിട്ടിയതിന് തെളിവായി. ഒപ്പം പുകവലി ഉപേക്ഷിച്ച് മതപഠനത്തിനും നമസ്‌കാരത്തിനും കൂടുതൽ സമയം കണ്ടെത്തി. സ്വന്തം യു ട്യൂബ് ചാനലും തുടങ്ങി. മരപ്പണി കാണിക്കുന്ന ചാനലിന് പ്രേക്ഷകർ കുറവാണെങ്കിലും ഇൗ പ്ലാറ്റ്ഫോമിലൂടെയാകാം വിധ്വംസക ശക്തികൾ ഇയാളെ ബന്ധപ്പെട്ടതെന്ന് കരുതുന്നു. ഇയാളെ കാണാതായെന്ന പരാതിയിലടക്കം ഗൂഢാലോചന ഉണ്ടോയെന്നും പരിശോധിക്കുന്നു.

ട്രെയിനിന് തീ വച്ച് വൻദുരന്തം ഉണ്ടാക്കുകയായിരുന്നു ദൗത്യമെന്നാണ് വിലയിരുത്തൽ. ബാഗിൽ മൂന്ന് കുപ്പി പെട്രോൾ ഉണ്ടായിരുന്നു. രണ്ട് കുപ്പിയേ എടുക്കാൻ കഴിഞ്ഞുള്ളൂ.

ഉത്തരംകിട്ടേണ്ട ചോദ്യങ്ങൾ

1)​ കോഴിക്കോട്ട് ആരെയൊക്കെ കണ്ടു. ബാഗിലെ ഭക്ഷണം എവിടെനിന്ന് ?

2) പെട്രോൾ ഏത് പമ്പിൽ നിന്ന്? കുപ്പികളിൽ പെട്രോളോ രാസദ്രാവകമോ?

3)ആരുടെയും കണ്ണിൽപെടാതെ കണ്ണൂർ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയതെങ്ങനെ ?

4)കോഴിക്കോട്ട് ഇയാൾക്കൊപ്പം കയറിയതാര്?

ദുരൂഹമായ കുറിപ്പുകൾ

ഡൽഹിയിലെ വീട്ടിൽ നിന്ന് കിട്ടിയ ഷാരൂഖിന്റെ ഡയറിയിലെ ഹിന്ദിയിലും ഉറുദുവിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പുകളും സംശയാസ്പദമാണ്. ‘കുർഫ്’, ‘റോഷൻ ഹോഗ” എന്നീ വാക്കുകൾ രഹസ്യ കോഡുകളാണോ എന്ന് അന്വേഷിക്കുന്നുണ്ട്.

ഇംഗ്ലീഷിൽ DO IT, LETS DO IT എന്നീ വാക്കുകളുമുണ്ട്. ഇയാളുടെ ബാഗിലുണ്ടായിരുന്ന ബുക്കിൽ തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ ചില റെയിൽവേ സ്റ്റേഷനുകളുടെ പേരുകളും എഴുതിയിരുന്നു.



Post a Comment

0 Comments