കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ അസഭ്യം പറയുകയും വീടിനു തീയിടുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഉള്ളിയേരി പുതുവയൽകുനി പക്രന്റെ മകൻ ഫായിസ്(25) ആണ് പിടിയിലായത്. മലപ്പുറം അരീക്കോട്ടെ ലോഡ്ജിൽവച്ചാണ് ഇയാലെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 10നായിരുന്നു കേസിനാസ്പദമായ സംഭവം. ഉള്ളിയേരിക്ക് സമീപം തെരുവത്തുകടവിൽ യൂസഫിന്റെ വീടിന്റെ അടുക്കള ഭാഗത്ത് ഫായിസ് തീയിടുകയായിരുന്നു. കസേരകളും മറ്റു വീട്ടുപകരണങ്ങളും കിണറ്റിൽ എറിയുകയും ചെയ്തു. യൂസഫിന്റെ മാതാവിനെ അസഭ്യം പറയുകയും ചെയ്തു. സംഭവസമയത്ത് യുസഫ് വീട്ടിലുണ്ടായിരുന്നില്ല.
യൂസഫിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ പൊടിപാറിയെന്ന് ആരോപിച്ചായിരുന്നു തർക്കത്തിനു തുടക്കം. ഇതിൽ യൂസഫ് ഇടപെട്ടിരുന്നു. ഇതിനു പ്രതികാരമായാണ് ഫായിസ് ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ആക്രമിച്ചത്. സംഭവത്തിനു പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്നു.
അത്തോളി എസ്.ഐമാരായ ആർ. രാജീവ്, കെ.പി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ രാത്രി 11.30ഓടെയാണ് അരീക്കോട്ടെ ലോഡ്ജിലെത്തി പ്രതിയെ വലയിലാക്കിയത്. ഫായിസിനെ യുസഫിന്റെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. യൂസഫിന്റെ മാതാവ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.എം അനീസ്, ഒ. ഷിബു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു
0 Comments