പുതിയൊരു വീടെന്ന മോഹം ബാക്കിയാക്കി ഒരു കുടുംബത്തിലെ പതിനൊന്നു പേരും പൂരപ്പുഴയിലെ ആഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നു. തൻറെ ഭാര്യയുടെയും മക്കളുടെയും മറ്റ് ബന്ധുക്കളുടെയും ചേതനയറ്റ ശരീരം വീട്ടുമുറ്റത്ത് എത്തുമ്പോൾ പണിതീരാത്ത വീടിൻറെ മുറ്റത്ത് കുടുംബനാഥൻ സെയ്തലവി തളർന്നിരിപ്പായിരുന്നു. ശനിയാഴ്ച്ച വരെ തൻറെ വീട്ടിൽ ഉണ്ടായിരുന്ന കളിയും ചിരിയും കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളും ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നറിഞ്ഞ് പകച്ചിരിക്കുന്ന സെയ്തലവിയെ ഒന്നാശ്വസിപ്പിക്കാൻ പോലുമാകാതെ നോക്കിനിൽക്കാൻ മാത്രമെ സുഹൃത്തുക്കൾക്കും മറ്റ് ബന്ധുക്കൾക്കും കഴിഞ്ഞുള്ളു.
തൻറെ പ്രിയപ്പെട്ടവർ സഞ്ചരിച്ച ബോട്ട് മുങ്ങിയതറിഞ്ഞ സെയ്തലവി പൂരപ്പുഴ കടവിൽ എത്തുമ്പോൾ മകളുടെ മൃതദേഹമാണ് ആദ്യം കാണുന്നത്. തന്നെ ഒറ്റയ്ക്കാക്കി പ്രിയപ്പെട്ടവരെല്ലാം ഒരു ഖബറിലേക്ക് യാത്രയായി എന്ന സത്യവും അദ്ദേഹം വൈകാതെ തിരിച്ചറിഞ്ഞു.
ചെറിയ വീട്ടിൽ കുടുംബാംഗങ്ങളിൽ നിരവധി പേർ തിങ്ങിപ്പാർക്കുന്നതു കൊണ്ടുതന്നെ പുതിയ വീട് നിർമ്മാണത്തിനായുള്ള ഒരുക്കത്തിലായിരുന്നു സെയ്തലവി. വീടിന് തറകെട്ടി മറ്റ് ജോലികൾ നടത്താനിരിക്കെയാണ് ബോട്ടപകടമായി ദുരന്തമെത്തിയത്.
0 Comments