Flash News

6/recent/ticker-posts

സമസ്ത നേതാക്കൾക്കെതിരെ വാഫികളുടെ കയ്യേറ്റം

Views
വളാഞ്ചേരി : ഇകെ വിഭാഗം സമസ്തയും സി ഐ സി (കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ്) യും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക്.ഇകെ വിഭാഗം സമസ്ത നേതാക്കളെ വളാഞ്ചേരി മര്‍കസില്‍ പെണ്‍കുട്ടികളടക്കം പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചു. എം ടി അബ്ദുല്ല മുസ്ലിയാര്‍ അടക്കമുള്ളവരെയാണ് ഒരു വിഭാഗം തടഞ്ഞത്. വാഫി - വഫിയ്യ സിലബസ് തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം.




തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. വാഫി, വഫിയ്യ കോഴ്സുകള്‍ സി ഐ സിയുടെ സിലബസ് അനുസരിച്ച്‌ നാല് വര്‍ഷം കൂടി നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു സംഘം ആളുകള്‍ നേതാക്കളെ തടഞ്ഞത്. എന്നാല്‍ വളാഞ്ചേരി മര്‍കസ് ഇകെ സമസ്തയുടെ സ്ഥാപനമാണെന്നും സമസ്തയുടെ തീരുമാനം അനുസരിച്ച്‌ വാഫി, വഫിയ്യ കോഴ്സുകള്‍ കോളജില്‍ നിര്‍ത്തലാക്കിയെന്നും എം ടി അബ്ദുല്ല മുസ്‍ലിയാര്‍ മറുപടി നല്‍കി. ഇതോടെ ആളുകള്‍ ക്ഷുഭിതരായി നേതാക്കള്‍ക്ക് എതിരെ തിരിയുകയായിരുന്നു. ഇതോടെ വാഹനത്തില്‍ കയറി പുറത്തുപോകാന്‍ ശ്രമിച്ച നേതാക്കളെ സംഘം വളഞ്ഞുവെച്ചു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാതെ ഒരാളെയും പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതിഷേധക്കാര്‍ സ്ഥാപനത്തിന്റെ ഗേറ്റ് പൂട്ടുകയും ചെയ്തു.

കഴിഞ്ഞ ദിവസം വാഫി വഫിയ്യ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ വളാഞ്ചേരി മര്‍കസിലെത്തിയ വിദ്യാര്‍ഥികളെ സ്ഥാപനത്തില്‍ കയറ്റിയിരുന്നില്ല. ഇതോടെ പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികള്‍ തൊട്ടടുത്ത വീട്ടില്‍ താല്‍ക്കാലികമായി ഒരുക്കിയ സ്ഥലത്തും ആണ്‍കുട്ടികള്‍ വളാഞ്ചേരിയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററിലും പരീക്ഷ എഴുതുകയായിരുന്നു.

സി ഐ സി മുന്‍ ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിയാണ് വളാഞ്ചേരി മര്‍ക്കസിനു കീഴിലുള്ള വാഫി- വഫിയ്യ കോളേജുകളുടെ പ്രിന്‍സിപ്പാള്‍. വാഫി - വഫിയ്യ പഠന രീതി ആദ്യമായി ആരംഭിച്ചതും വളാഞ്ചേരി മര്‍കസിലാണ്. മുനവ്വറലി ശിഹാബ് തങ്ങള്‍ സ്ഥാപനത്തിന്റെ പ്രസിഡന്റും ആദൃശേരി ഹംസക്കുട്ടി മുസ്ലിയാര്‍ സെക്രട്ടറിയുമാണ്. സി ഐ സിക്ക് കിഴിലായിരുന്നു മര്‍ക്കസ് ഇസ്ലാമിക് കോളജ്. ഇ കെ വിഭാഗത്തിന്റെ ദേശീയ വിദ്യഭ്യാസ പദ്ധതിയിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് സ്ഥാപനത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളെ പരീക്ഷക്കായി സ്ഥാപനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്നത്. ഈ സംഭവത്തിന്റെ തുടര്‍ച്ചയായാണ് ഇന്ന് നേതാക്കളെ തടയുന്ന സ്ഥിതയുണ്ടായത്.

ഹക്കീം ഫൈസി ആദൃശ്ശേരിയെ ഇ കെ സമസ്തയില്‍ നിന്ന് പുറത്താക്കിയതോടെയാണ് സമസ്ത - സിഐസി പ്രശ്നം വഷളായത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പിന്നീട് കഴിഞ്ഞ ഫെബ്രുവരി അവസാനം ഹക്കീം ഫൈസി സി ഐ സിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കുകയും പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയും ചെയ്തിരടുന്നു. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു ആദൃശേരിയുടെ രാജി.


Post a Comment

0 Comments