വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ മൂന്നാം യോഗം ഓഗസ്റ്റ് 15 ന് ശേഷം നടക്കും. മുംബൈയിലായിരിക്കും സഖ്യത്തിന്റെ നിർണ്ണായക യോഗം നടക്കുക. ഏതൊക്കെ സംസ്ഥാനങ്ങളിൽ സഖ്യസാധ്യതകൾ ഉണ്ടെന്ന് യോഗത്തിൽ പരിശോധിച്ചേക്കും. 11 അംഗ കോർഡിനേഷൻ കമ്മിറ്റിക്കും അന്ന് അന്തിമ തീരുമാനമായേക്കുമെന്നാണ് സൂചന. കക്ഷികൾക്കിടയിലെ സീറ്റ് വിഭജനമായിരിക്കും യോഗത്തിലെ മറ്റൊരു പ്രധാന അജണ്ട.
സഖ്യത്തിന്റെ കൺവീനറെയും മുംബൈയിൽ പ്രഖ്യാപിക്കും. പ്രചരണം, റാലികളുടെ മേൽനോട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി അഞ്ച് കമ്മിറ്റികളെ കൂടി യോഗത്തിൽ തീരുമാനിക്കും. 2024 ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രചരണം ആരംഭിക്കുന്നതിന് മുൻപ് തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി യോഗങ്ങൾ നടത്താനും സഖ്യം ആലോചിക്കുന്നുണ്ട്.
അതേസമയം കേരളത്തിൽ 'ഇന്ത്യ' സഖ്യമുണ്ടാവില്ലെന്നറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മൂന്നാം യോഗം നിർണ്ണായകമാകുന്നത്. ഡൽഹിയിൽ ആം ആദ്മിയുമായി കോൺഗ്രസ് സഖ്യത്തിന് നിന്നേക്കില്ല എന്ന സൂചനകളുമുണ്ട്.
വിശാലപ്രതിപക്ഷ സഖ്യത്തിലുൾപ്പെട്ട 26 പാർട്ടികളുടെ രണ്ടാം യോഗം ജൂലൈ 18ന് ബെംഗളുരുവിൽ നടന്നിരുന്നു. യോഗത്തിലാണ് സഖ്യത്തിന് 'ഇന്ത്യ'(ഇന്ത്യൻ നാഷണൽ ഡെവലപ്പ്മെൻ്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന പേര് നൽകാൻ തീരുമാനമായത്. സഖ്യത്തിന്റെ ആദ്യ യോഗം പട്നയിലായിരുന്നു നടന്നത്.
0 Comments