200 ഗ്രാം എംഡിഎംഎ യുമായി മാനന്തവാടി എക്സൈസ് പിടികൂടിയ യുവാവ് വർഷങ്ങൾക്ക് മുമ്പ് എൻജിനീയറിങ് കോളേജ് വിദ്യാർഥിയെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി. നരിക്കുനി കിഴക്കേടത്ത് വിനൂപ് (34) ആണ് ഇന്ന് പിടിയിലായ വ്യക്തി. വിനൂപ് ഓടിച്ച ജീപ്പിടിച്ച് 2014 ഓഗസ്റ്റിൽ കോഴിക്കോട് വെസ്റ്റ്ഹിൽ എൻജിനീയറിങ് കോളേജ് വിദ്യാർഥിയായിരുന്ന 18കാരൻ മരിച്ചിരുന്നു. കീഴരിയൂർ ചെറുവത്ത് രാജീവന്റെ മകൻ അരുൺരാജാണ് മരിച്ചത്. മാതൃസഹോദരിയുടെ മകളെ പി.എസ്.സി. പരീക്ഷ എഴുതാൻ കൊണ്ടുപോയി തിരികെ വരുമ്പോഴാണ് അറപ്പീടികയിൽവെച്ച് അരുൺരാജ് ഓടിച്ച സ്കൂട്ടറിൽ ജീപ്പിടിച്ചത്. നിർത്താതെ പോയ ജീപ്പ് കപ്പുറം നീലഞ്ചേരി മലയിലെ താഴ്ചയിലേക്ക് മറഞ്ഞപ്പോൾ വിനൂപ് ഉൾപ്പെടെയുള്ളവരെ പോലീസ് പിടികൂടുകയായിരുന്നു. അന്ന് വാഹനത്തിൽ കഞ്ചാവും മാഹി നിർമിത മദ്യവും ഉണ്ടായിരുന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു. അപകടത്തെക്കുറിച്ച് നൽകിയ വിവരങ്ങൾ അന്ന് പോലീസ് കണക്കിലെടുത്തില്ലെന്നആരോപണമുണ്ടായിരുന്നു. സംഭവം നടന്ന് ഒൻപത് വർഷത്തിന് ശേഷമാണ് ഇന്ന് എം.ഡി.എം.എയുമായി വിനൂപ് പിടിയിലായത്.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി അപകടം സംഭവിച്ച പിറ്റേ ദിവസമാണ് മരിച്ചത്. അപകടം നടന്ന് ആറു മാസത്തിനു ശേഷം വിനൂപിന്റെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹനവകുപ്പ് ഒരു വർഷത്തേക്ക് അസാധുവാക്കിയിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന ബാലുശ്ശേരി പോലീസ് കേസെടുത്ത് വിനൂപിനെ പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) മുമ്പാകെ ഹാജരാക്കുകയും ചെയ്തു. മതിയായ തെളിവുകളില്ലെന്ന കാരണത്താൽ പേരാമ്പ്ര കോടതി വിനൂപിനെ വെറുതെ വിടുകയാണ് ഉണ്ടായത്. ഇതിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതായി ബന്ധുക്കൾ പറഞ്ഞു
0 Comments