പട്ടാമ്പി : കൊപ്പത്ത് സ്പീക്കർ എ.എൻ ഷംസീറിനും യൂത്ത് ലീഗിനും എതിരായ പ്രതിഷേധത്തിനിടെ കൊലവിളി മുദ്രാവാക്യം ഉയർത്തിയ കേസിൽ എട്ട് ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പാണക്കാട് കുടുംബത്തിനെതിരെയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും റാലിയിൽ മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 30 ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ മതസ്പർദ്ധയും ലഹളയും ഉണ്ടാക്കാൻ ശ്രമിച്ചതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എഎൻ ഷംസീറിനും സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനുമെതിരെ നേരത്തെ കണ്ണൂരിലും ബിജെപി പ്രവർത്തകർ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. തലശ്ശേരിക്കടുത്തുള്ള മാഹി പള്ളൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു പ്രകോപന മുദ്രാവാക്യം വിളിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
0 Comments