ആലത്തൂരിൽ പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിയ എസ്ഐയെ സ്ഥലംമാറ്റിയെന്ന് പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ എസ്ഐക്കെതിരേ കൃത്യമായ നടപടി ഉണ്ടാകുമെന്നും ഡിജിപി കോടതിയെ അറിയിച്ചു.
വെര്‍ച്വലായാണ് ഡിജിപി കോടതിയിൽ ഹാജരായത്. പൊലീസിൻറെ നടപടി ശരിയായി തോന്നുന്നുണ്ടോ എന്ന് ഡിജിപിയോട് കോടതി ചോദിച്ചു. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ഡിജിപി മറുപടി നൽകി. അഭിഭാഷകനായതുകൊണ്ടാണ് മാത്രമാണ് അദ്ദേഹത്തിനു പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ സാധിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു സാധാരണക്കാരൻ ആയാൽ എന്ത് ചെയ്യുമായിരുന്നുവെന്നും കോടതി ചോദിച്ചു. എല്ലാവരോടും പൊലീസ് ഇങ്ങനെയാണോ പെരുമാറേണ്ടത്. ജനങ്ങൾക്കാണ് പരമാധികാരം എന്നത് മറന്നുപോവരുതെന്നും ഡിജിപിയോട് കോടതി വ്യക്തമാക്കി.
വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടു കൊടുക്കണമെന്ന കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകൻ അക്വിബ് സുഹൈലിനോട് ആലത്തൂർ എസ്ഐ റിനീഷാണ് മോശമായി പെരുമാറിയത്. എടോ, നീ പോടാ എന്നൊക്കെ എസ് ഐ തന്നെ നിരന്തരം വിളിച്ചത് അഭിഭാഷകൻ ചോദ്യം ചെയ്യുകയും മര്യാദയ്ക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ അഭിഭാഷകനെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തു. കൃത്യനിർവഹണം തടസപ്പെടുത്തി, അസഭ്യം പറഞ്ഞു എന്നീ വകുപ്പുകൾ ചുമത്തിയാണ് ആലത്തൂർ, ചിറ്റൂർ സ്റ്റേഷനുകളിലായി കേസെടുത്തിട്ടുള്ളത്. ഇതിൻറെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
0 Comments