തിരുവനന്തപുരം: പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ഇനി മുതൽ കടുത്ത നടപടി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ശിക്ഷ 50,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കും. ഇതിനായി 2024ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി), 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകള്‍ നിയമസഭ പാസാക്കി. മാലിന്യം വലിച്ചെറിയുന്നതിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ചുമത്താവുന്ന തത്സമയ പിഴത്തുക 5000 രൂപയാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. പിഴയടച്ചില്ലെങ്കില്‍ പൊതുനികുതി കുടിശ്ശികയായി കണക്കാക്കും. മാലിന്യം വേർതിരിച്ച്
നിക്ഷേപിക്കാത്തവർക്കെതിരെ, സെക്രട്ടറിക്ക് 1000 മുതല്‍ 10,000 രൂപ വരെ പിഴ ചുമത്താവുന്നതാണ്. കടകളിൽ നിന്നോ വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുള്ളതോ ആയ മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താല്‍ 5000 രൂപ വരെ പിഴ ഈടാക്കും. റോഡ്, പൊതുസ്ഥലം, ജലാശയം, അഴുക്കുചാലുകള്‍, എന്നിവിടങ്ങളിലേക്ക് മലിനജലം ഒഴുക്കിയാലും 50,000 രൂപ വരെ പിഴ ഒടുക്കേണ്ടി വരും. ജലാശയങ്ങള്‍ മലിനപ്പെടുത്തുന്നവര്‍ക്ക് 10,000 മുതല്‍ 50,000 രൂപ വരെ പിഴയും ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ലഭിക്കും.
0 Comments