ആള്‍ദൈവം' സന്തോഷ് മാധവന്‍ ചികിത്സയിലിരിക്കെ മരിച്ചു
ആള്‍ദൈവം' സന്തോഷ് മാധവന്‍ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11.05-ഓടെയായിരുന്നു അന്ത്യം. സന്തോഷ് മാധവന്‍ ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വഞ്ചനാക്കുറ്റങ്ങളില്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
സ്വാമി അമൃതചൈതന്യ എന്ന പേരില്‍ ആത്മീയ ജീവിതം നയിച്ച് വന്ന സന്തോഷിനെതിരെ 2008ല്‍ 40- ലക്ഷം രൂപ തട്ടിയതായി ദുബൈ ബിസിനസുകാരി സെറഫിന്‍ എഡ്വിന്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അന്വേഷണത്തിലാണ് തട്ടിപ്പുകള്‍ പുറംലോകം അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കട്ടപ്പനയിലെ ദരിദ്രകുടുംബത്തിലായിരുന്നു സന്തോഷിന്‍റെ ജനനം. കട്ടപ്പന ഇരുപതേക്കറില്‍ പാറായിച്ചിറയില്‍ മാധവന്‍റേയും തങ്കമ്മയുടെയും മകനായ സന്തോഷ് കട്ടപ്പന ഗവ. ഹൈസ്‌ക്കൂളില്‍ നിന്നും പത്താം ക്ലാസ് പാസായി. എറണാകുളത്തെ മരട് തുരുത്തി ക്ഷേത്രത്തില്‍ ശാന്തിക്കാരനായി. ഇതിെൻറ തുടർച്ചയായാണ് സന്യാസാശ്രമം നടത്തിയിരുന്നത്.
2008-ലാണ് സന്തോഷ് മാധവെൻറ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറംലോകമറിഞ്ഞത്. നഗ്നപൂജയെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം സന്തോഷ് മാധവന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു. ഇയാളുടെ ഫ്ലാറ്റില്‍നിന്ന് കടുവാത്തോലും പിടിച്ചെടുത്തു. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ സി.ഡി.കളടക്കം ഫ്‌ളാറ്റില്‍നിന്ന് കണ്ടെടുത്തിരുന്നു. പിന്നീട് പീഡനക്കേസില്‍ നിര്‍ണായക തെളിവായതും ഈ സി.ഡി.കളാണ്.
0 Comments