സിഡ്നി: ആസ്‌ത്രേലിയയില്‍ കടലില്‍ വീണ് രണ്ട് മലയാളി യുവതികൾ മരിച്ചു. മറ്റൊരു സ്ത്രീ നീന്തി രക്ഷപ്പെട്ടു. കാസര്‍കോട് തായലങ്ങാടി മല്യാസ് ലൈനിലെ ഡോ. സിറാജുദ്ദീന്റെ ഭാര്യയും കണ്ണൂര്‍ എടക്കാട് സ്വദേശിനിയുമായ മര്‍വ ഹാശിം (33), കോഴിക്കോട് കൊളത്തറ സ്വദേശിനി നരെഷ ഹാരിസ് (ഷാനി -38) എന്നിവരാണ് മരിച്ചത്.
സൗദി ദമാം കെഎംസിസി സ്ഥാപക നേതാവായിരുന്ന സി ഹാശിം - കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഫിറോസ ഹാശിം ദമ്പതികളുടെ മകളാണ് മർവ. മരിച്ച തിങ്കളാഴ്ച വൈകിട്ട് 4:30 ഓടെ സിഡ്നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലാണ് സംഭവം. പാറക്കെട്ടുകളില്‍ നിന്ന് മര്‍വയടക്കം മൂന്ന് പേര്‍ കടലിലേക്ക് വീഴുകയായിരുന്നു. പരിസരത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലിസിനെ വിവരമറിയിച്ചു. ഹെലികോപ്റ്ററിന്റെ അടക്കം സഹായത്തോടെ കടലില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയും കടലില്‍ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു. ഉടന്‍ അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശക്തമായ തിരമാലകളും വഴുവഴുപ്പുള്ള പാറകളുമാണ് അപകടത്തിന് കാരണമായതെന്നാണ് പോലിസ് സംശയിക്കുന്നത്. മുങ്ങിമരണം നടന്ന പ്രദേശം 'ബ്ലാക് സ്‌പോട്' എന്നാണ് പ്രദേശവാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഈ സ്ഥലത്ത് നേരത്തെയും സമാന രീതിയിലുള്ള അപകട മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പോലിസ് പറയുന്നു. ആസ്‌ട്രേലിയയിലെ യൂനിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയില്‍ നിന്നു ഡിസ്റ്റിക്ഷനോടെ മാസ്റ്റര്‍ ഓഫ് സ്‌നബിലിറ്റിയില്‍ ബിരുദാനന്തര ബിരുദം നേടിയിരുന്നു. യുകെജി മുതല്‍ പ്ലസ് ടു വരെ സൗദി അറേബ്യയിലെ ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ആയിരുന്നു പഠനം. 2007ല്‍ കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജില്‍ നിന്നു ബിരുദവും 2020ഇല്‍ ആസ്‌ട്രേലിയയിലെ കര്‍ടിന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നു എന്‍വിറോന്‍മെന്റ് ആന്റ് ക്ലൈമറ്റ് എമര്‍ജെന്‍സിയില്‍ ബിരുദാനന്ദര ബിരുദവും സ്വന്തമാക്കിയിരുന്നു മർവ.
മക്കള്‍: ഹംദാന്‍, സല്‍മാന്‍, വഫ. സഹോദരങ്ങള്‍: ഹുദ, ആദി.
കോഴിക്കോട് കൊളത്തറ ടി.കെ. ഹാരിസിന്റെ ഭാര്യയാണ് രെഷ ഹാരിസ്. മക്കള്‍: സായാന്‍ അയ്മിന്‍, മുസ്‌ക്കാന്‍ ഹാരിസ്, ഇസ്ഹാന്‍ ഹാരിസ്. പിതാവ്: എ.എസ്. റഹ്‌മാന്‍. മാതാവ്: ലൈല. സഹോദരങ്ങള്‍: ജുഗല്‍, റോഷ്ന.
0 Comments