കരിപ്പൂർ : ദുരന്ത കാഴ്ചകളും വിനോദ സഞ്ചാരകേന്ദ്രമാക്കുന്ന ചിലരുടെ മനോവൈകല്യം കരിപ്പൂരിലും . ഈ മാസം ഏഴിന് 21 പേരുടെ ദാരുണ മരണത്തിനിടയാക്കിയ കരിപ്പൂർ വിമാന ദുരന്ത സ്ഥലമാണ് നൂറുകണക്കിനാളുകൾ സന്ദർശനകേന്ദ്രമാക്കുന്നത്. കോവിഡ് വ്യാപനമേഖലയായ ഇവിടെ ഒളിഞ്ഞും തെളിഞ്ഞും വിവിധ സ്ഥലങ്ങളിൽ എത്തുന്ന നൂറുകണക്കിന് കാഴ്ച്ചക്കാരും ഇവരെത്തുന്ന വാഹനങ്ങളും നാട്ടുകാർക്കും പ്രയാസമുളവാക്കുന്നുണ്ട് . കരിപ്പൂർ എയർപോർട്ടിലേക്ക് എത്തുന്നവരും അല്ലാത്തവരുമായി നിരവധി പേരാണ് ദിനേന കരിപ്പൂർ -കുന്നുംപുറം റോഡിലെ വിമാനം തകർന്ന ഭാഗം സന്ദർശിക്കുന്നതിനായി എത്തുന്നത് .വിമാന ദുരന്തത്തിന് മുൻപ് വളരെ കുറച്ചു വാഹനങ്ങൾ സഞ്ചരിച്ചിരുന്ന റോഡിൽ വിമാന ദുരന്തം കഴിഞ്ഞതിനു ശേഷം കാഴ്‌ച കാണാനായി എത്തുന്നവരുടെ വാഹനങ്ങൾ കാരണം പലപ്പോഴും റോഡിൽ ഗതാഗത കുരുക്കുമുണ്ടാവുന്നുണ്ട് . പലരും കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഇവിടെ സന്ദർശനം നടത്തുന്നത്.സന്ദർശനം നടത്തുന്നവർ സംരക്ഷിത മേഖലയായ എയർപോർട്ടിന്റെ മതിലിനുമുകളിൽ അള്ളിപ്പിടിച്ചു കയറുന്നതും കുറവല്ലെന്ന് നാട്ടുകാർ പറയുന്നു . വിമാന ദുരന്തമുണ്ടായതിനു ശേഷം കുറച്ചുനാളുകൾ കൊണ്ടോട്ടിപോലീസ് ഇവിടെ പരിശോധനക്കുണ്ടായിരുന്നെങ്കിലും ഇപ്പോൾ അവരുടെ സാനിധ്യവും ഇല്ലാത്തത് ദുരന്ത കാഴ്ചകാണാനായി എത്തുന്നവർക്ക് സൗകര്യമാകുന്നുണ്ട് . കഴിഞ്ഞ വര്ഷം പ്രളയ ദുരന്തമുണ്ടായി നിരവധി ജീവനുകൾ നഷ്ടമായ പാതാറിലും -കവളപ്പാറയിലും സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങളിൽ അടക്കം നൂറുകണക്കിനാളുകൾ സന്ദർശനത്തിന് എത്തിയിരുന്നത് പ്രദേശത്തുള്ളവർക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു
0 Comments