Flash News

6/recent/ticker-posts

ബസിന്റെ വില ഒന്നേകാല്‍ ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ സംസ്ഥാനത്ത് ഓഗസ്റ്റില്‍ വിറ്റത് 60 ബസ്സുകള്‍

Views
കോവിഡ് കാലം നീണ്ടതോടെ രണ്ടാംനിര (സെക്കൻഡ് ഹാൻഡ്) ബസുകൾക്ക് കാറിന്റെ വിലമാത്രം. നൂറുകണക്കിന് ബസുകളാണ് വിറ്റഴിക്കാൻ വെച്ചിരിക്കുന്നത്. ഉടമയുടെ അത്യാവശ്യം മനസ്സിലാക്കി വിലപേശി രണ്ടുലക്ഷത്തിനുവരെ വിൽപ്പന നടന്നിട്ടുണ്ട്.വില കുറഞ്ഞിട്ടും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്.

ഓഗസ്റ്റിൽ മാത്രം സംസ്ഥാനത്ത് 60 ബസുകൾ വിറ്റതായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.പി. സത്യൻ പറഞ്ഞു. നഗരപരിധിയിൽ ഒരുവർഷംകൂടി സർവീസ് നടത്താൻ കാലാവധിയുള്ള ബസ് ഒന്നേകാൽ ലക്ഷത്തിനു വിറ്റതായി കേരള പ്രൈവറ്റ് ബസ് ഓണേഴ്സ് യൂത്ത് ഫെഡറേഷൻ പ്രസിഡന്റ് എം.കെ. ബാബുരാജും പറഞ്ഞു.

വിറ്റ ബസുകളിൽ മിക്കവയ്ക്കും അഞ്ചുലക്ഷത്തിൽ താഴെയാണ് കിട്ടിയത്. ബസുകൾ മാത്രം വിറ്റ് പെർമിറ്റ് ഉടമകൾ മരവിപ്പിച്ച് നിർത്തുകയാണ്. ബസുകൾ സാധാരണനിലയിൽ ഓടാൻ തുടങ്ങിയാൽ പെർമിറ്റിന് നല്ല തുക കിട്ടുമെന്ന വിശ്വാസത്തിലാണിത്. കോഴിക്കോട്-തൃശ്ശൂർ റൂട്ടിൽ പെർമിറ്റിന് 40 ലക്ഷത്തോളം ഉടമകൾ ആവശ്യപ്പെട്ടിരുന്നു.

യാത്രക്കാർ കുറവായതിനാൽ ആറുമാസത്തോളമായി മിക്ക ബസുകളും നിരത്തിലിറങ്ങുന്നില്ല. ഇന്ധനം, ടയർ, സ്പെയർപാട്സ് തുടങ്ങിയവ വാങ്ങിയ ഇനത്തിൽ വൻതുക ഉടമകൾക്ക് ബാധ്യതയുണ്ട്. സാധാരണമായി രണ്ടുമാസത്തെ കാലാവധിയാണ് ഇതിനു കിട്ടിയിരുന്നത്. തുക കിട്ടാൻ വ്യാപാരികൾ പിടിമുറുക്കിയതോടെ മറ്റു വഴികളില്ലാതെ ഉടമകൾ ബസ് വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

നിർത്തിയിട്ട ബസുകളിലെ ടയറും എൻജിനും ബാറ്ററിയും നശിച്ചുതുടങ്ങി. ഇതു മാറ്റണമെങ്കിലും വൻതുക ചെലവാക്കണം. ഒന്നിലേറെ ബസുകളുള്ള കമ്പനികളാണ് പഴയ ബസുകൾ വാങ്ങുന്നത്. 15 വർഷം സർവീസ് നടത്തിയ ബസുകൾ നഗരപരിധിയിൽ ഓടിക്കാനാവില്ല. അവ നഗരത്തിനു പുറത്തേക്ക് മാറ്റി സർവീസ് നടത്തണം.

നഗരത്തിൽനിന്ന് മാറ്റുന്ന ബസുകൾക്കു പകരം ഓടിക്കാനും നഗരത്തിനു പുറത്ത് ഓടിക്കാനുമാണ് കമ്പനികൾ ബസ് വാങ്ങുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വൻകിട വസ്ത്രആഭരണ ശാലകൾ, ആശുപത്രികൾ എന്നിവയും പഴയ ബസുകൾ വാങ്ങുന്നുണ്ട്.



Post a Comment

0 Comments