മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി
ദില്ലി; മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനേയും മറ്റ് മൂന്ന് പേരേയും 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഉത്തർപ്രദേശിലെ മഥുര സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് വിധി.പുറത്തിറങ്ങിയാൽ ക്രമസമാധാനത്തെ ബാധിക്കുന്ന തരത്തിൽ ഇടപെടലുകൾ നടത്തില്ല എന്ന ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെയ്ക്കാൻ പ്രതികളോട് കോടതി ആവശ്യപ്പട്ടിരുന്നു. ഇത് കെട്ടിവെയ്ക്കാത്ത സാഹചര്യത്തിലാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ഹത്രാസിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെവീട്ടിലേക്ക് പോകവേയാണ് കാപ്പനേയും കൂടെയുണ്ടായിരുന്ന രണ്ട് വിദ്യാർഥി നേതാക്കളെയും ഇവരുടെ കാബ് ഡ്രൈവറെയും മധുര പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ് നാല് പേരും.
കാപ്പനെതിരെ യുഎപിഎയും ദേശദ്രോഹ കുറ്റവും ചുമത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു മാധ്യപ്രവര്‍ത്തകനെതിരെ ഈ വകുപ്പുകള്‍ ചുമത്തിയത്. ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരായിരുന്നു സിദ്ധീഖിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍.
നേരത്തേ കേസിൽസിദ്ധിഖിന്റെ മോചനം ആവശ്യപ്പെട്ട് കെയുഡബ്ല്യുജെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.എന്നാൽ അലഹബാദ്കോടതിയെ സമീപിക്കാനായിരുന്നു കോടതി നിർദ്ദേശിച്ചത്. അലഹബാദ് കോടതിയില്‍ നിന്നും ജാമ്യം കിട്ടാത്ത സാഹചര്യത്തില്‍ ഇടപെടാമെന്ന ഉറപ്പും സുപ്രീം കോടതി നൽകിയിരുന്നു
0 Comments