Flash News

6/recent/ticker-posts

'ഈ കൊവിഡ് കാലത്ത് ഭയം നിങ്ങളെ വിടാതെ പിന്തുടരുന്നുണ്ടോ?'; സൈക്കോളജിസ്റ്റ് അമര്‍ രാജന്റെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കൂ

Views
തൃശൂര്‍: ലോകമാനസികാരോഗ്യ ദിനമാണ് ഇന്ന്. 'മാനസികാരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം' എന്ന സന്ദേശമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്നത്. കൊവിഡ് പ്രതിസന്ധി അതിജീവിക്കാന്‍ മനുഷ്യരെ ഒരുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ ദിനം വിരല്‍ ചൂണ്ടുന്നത്. മാനാസികാരോഗ്യ ദിനം വന്നെത്തിയത് കൊവിഡ് വ്യാപനത്തിനിടെയായതു കൊണ്ടുതന്നെ ഈ വിഷയത്തെക്കുറിച്ച് ആധികാരികമായി സൈക്കോളജിസ്റ്റ് അമര്‍ രാജന്‍ സംസാരിക്കുന്നു.  

കൊവിഡ് നല്‍കിയ ഭയം ഇന്ന് സംസാരിക്കേണ്ട ഏറ്റവും വലിയ വിഷയമാണ്. മാനസിക പ്രശ്‌നങ്ങളിലേക്ക് കൊവിഡ്, സമൂഹത്തെ എത്തിക്കുന്നുണ്ടോ എന്ന് നോക്കുമ്പോള്‍ അതിനു പല തലങ്ങള്‍ കാണാന്‍ പറ്റും. ഭയത്തിന്റെ കാരണങ്ങള്‍ നോക്കിയാല്‍ പലതാണ്.പ്രായമായവരിലാണ് പൊതുവെ ഭയം കൂടുതല്‍ കണ്ടു വരുന്നത്.പക്ഷെ വിശദമായി പഠിച്ചാല്‍ ഭയം പ്രായമായവരില്‍ മാത്രമല്ല എന്ന് മനസിലാക്കാന്‍ പറ്റും. ഇപ്പോഴത്തെ അവസ്ഥയില്‍ നമ്മള്‍ ഓരോ മണിക്കൂറും കൊവിഡിനെ പറ്റി തിരഞ്ഞുകൊണ്ടേയിരിക്കുന്നു,മാധ്യമങ്ങള്‍ വഴിയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും കണക്കുകള്‍ അറിയുന്നു.മനസ്സില്‍ നില്‍ക്കുന്നത് പലപ്പോഴും പി.പി.ഇ കിറ്റും ആംബുലന്‍സും ,കൊവിഡ് കൊവിഡ് ബാധിതരായ ആരോഗ്യ പ്രവര്‍ത്തകരും ആകാം.ലോകം മുഴുവന്‍ നടക്കുന്ന കോവിഡ് വാര്‍ത്തകള്‍ വീണ്ടും വീണ്ടും കണ്ടുകൊണ്ടേയിരിക്കുന്നു.

ഭയത്തിന്റെ അടിസ്ഥാന കാരണം എന്നത് നമ്മുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന ഒരവസ്ഥ ഉണ്ടാകുമോ,എങ്ങനെ അതിജീവിക്കും എന്ന ഉത്കണ്ഠ ആണ്. കൊവിഡിന് മുന്‍പ് എബോള എന്ന രോഗം വന്നപ്പോള്‍ ഇത്തരത്തില്‍ ഭയം സമൂഹത്തില്‍ പടര്‍ന്നിരുന്നു. വിശദമായ പഠനങ്ങള്‍ അതിനെ കുറിച്ച് നടന്നിട്ടുണ്ട്. നമ്മള്‍ സുരക്ഷിതരാവണം എന്ന ആഗ്രഹത്തില്‍ നിന്നുണ്ടാകുന്ന ഒന്നാണ് ഭയം. ഇത്തരം ഭയത്തെ സ്വാഭാവികമായ ഒന്നായി കണ്ടാല്‍ മതി. എന്നാല്‍ നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന രീതിയില്‍ നിങ്ങള്‍ ഭയക്കുന്നുവെങ്കില്‍, അകാരണമായി ചിന്തകള്‍ കാടുകയറിയാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കണ്ണില്‍ കാണുന്ന കാഴ്ചകള്‍ നമ്മള്‍ അറിയുന്ന കാര്യങ്ങള്‍ എന്നിവയില്‍ നിന്നും ഒരാളുടെ മനസിലേക്ക് വന്ന ചിന്തകള്‍ ഭയമാണോ ആത്മവിശ്വസമാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട്. കൊവിഡ് വാര്‍ത്തകളില്‍ തന്നെ ഭേദപ്പെട്ടവരുടെ കണക്കുകളേക്കാള്‍ മനസിലേക്ക് കയറ്റിവിടുന്നത് രോഗികളുടെ എണ്ണമാകാം. മരണത്തിന്റെ കണക്കാക്കാവാം. മരണം സംഭവിക്കാനുള്ള സാധ്യതയെക്കുറിച്ച് ആലോചിക്കാനുള്ള വഴിയായി അത് മാറും. അമിതഭയം ഒഴിവാക്കാന്‍ ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം ഇത്തരത്തിലുള്ള വാര്‍ത്തകളും കാഴ്ചകളും ഒരുപാട് സമയം കാണാതിരിക്കുക എന്നതാണ്. ഞാന്‍ എന്റെ പക്കല്‍ കൗണ്‍സിലിങിനെത്തുന്നവരോട് പറയാറുണ്ട് നിങ്ങള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം കാണൂ, മറ്റു വാര്‍ത്തകളുടെ തള്ളിക്കയറ്റത്തെ ഒഴിവാക്കൂ എന്ന്. അനാവശ്യ അറിവുകളെ അകറ്റി നിര്‍ത്തേണ്ടതുണ്ട്. നെഗറ്റീവ് ആയ വാര്‍ത്തകളെ ഒഴിവാക്കണം എന്നതിനൊപ്പം തന്നെ ഇത്തരത്തില്‍ ഒരു പകര്‍ച്ചവ്യാധി വരുമ്പോള്‍ യാഥാര്‍ത്ഥ്യബോധത്തോടെ, കൃത്യമായി ചിന്തിക്കുക എന്നതാണ്. എന്നാല്‍ ഭയമില്ലായ്മയും ദോഷമാണ്.

മാസ്‌ക് ധരിക്കണം ,സാമൂഹിക അകലം പാലിക്കണം തുടങ്ങിയ കാര്യങ്ങളെ പോലും അവഗണിച്ച് എനിക്ക് ഒരു പ്രശ്‌നവുമില്ല എന്ന അമിത ആത്മവിശ്വസം അമിത ഭയം പോലെ തന്നെ അപകടമാണ്. ആയതിനാല്‍ ഒരുപാട് പോസിറ്റീവ് ആകുന്നതും പ്രശ്‌നമാണ്. വെറും ജലദോഷപ്പനിയല്ലേ എന്ന് നിസ്സാരവല്‍ക്കരിക്കുന്നതും അമിതഭയത്തെ പോലെ അപകടമാണ്. ഭയത്തെ അതിജീവിക്കാന്‍ യാധാര്‍ഥ്യബോധത്തോടെ പെരുമാറുക, ശാസ്ത്രീയമായി രോഗത്തെ തിരിച്ചറിയുക എന്നത് പ്രധാനമാണ്. 

കൊവിഡ് ഭയത്തെ അതിജീവിക്കാന്‍ വലിയൊരു മാര്‍ഗമെന്നത് എല്ലാവരുമായി മാനസികസമ്പര്‍ക്കം ഉണ്ടാക്കുക എന്നതാണ് .വീടുകളില്‍ അത്തരത്തില്‍ അവസ്ഥ രൂപപ്പെടുത്തി എടുത്താല്‍ സമൂഹത്തിലെ ഒറ്റപ്പെടല്‍ എന്ന അവസ്ഥയോടു യോജിക്കാനാവും. കുറച്ചു ദിവസം പുറത്തേക്കുപോകുന്നതും കൂട്ടംചേരുന്നതും അപകടമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സന്തോഷത്തോടെയും സമാധാനത്തോടെയും ഇന്നത്തെ അവസ്ഥകളോട് പൊരുത്തപ്പെടാനാകും എന്നത് എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യമാണ്.


Post a Comment

0 Comments