ചീറിപ്പാഞ്ഞ് ഫാസ്ടാഗ്; 87 ശതമാനം വാഹനങ്ങൾക്കും സ്വന്തം
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഫാസ്ടാഗ് നിർബന്ധമാക്കിയതോടെ ദേശീയ പാതകളിൽ പൂർണമായും പണരഹിത ടോൾ സമ്പ്രദായം നിലവിൽ വന്നതായി ദേശീയ പാത അതോറിറ്റി അറിയിച്ചു. ഫെബ്രുവരി 15ന് അർധരാത്രി മുതലാണ് എല്ലാ ടോളുകളും ഫാസ്ടാഗിലേക്ക് മാറിയത്.
കഴിഞ്ഞ രണ്ടു ദിവസത്തിനകം രണ്ടരലക്ഷം ഫാസ്ടാഗുകൾ വിറ്റുപോയത് വാഹന ഉടമകൾ പുതിയ രീതിയെ സ്വാഗതം ചെയ്തതിെൻറ തെളിവാണെന്ന് ഹൈവേ അതോറിറ്റി അവകാശപ്പെട്ടു. ഈ മാസം 17ന് ഫാസ്ടാഗ് ടോൾ പിരിവ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന് 95 കോടിയിലെത്തി. 60 ലക്ഷം ഇടപാടാണ് അന്ന് നടന്നത്.
87 ശതമാനം വാഹന ഉടമകൾ ഫാസ്ടാഗ് എടുത്തിട്ടുണ്ട്. രണ്ടു ദിവസം കൊണ്ട് ഏഴു ശതമാനമാണ് വർധന. നൂറോളം ടോൾ പ്ലാസകളിൽ 90 ശതമാനം വാഹനങ്ങളും ഫാസ്ടാഗുള്ളവയായി. മാർച്ച് ഒന്നു മുതൽ സൗജന്യ ഫാസ്ടാഗ് പ്രചാരണം തുടങ്ങുമെന്നും ഹൈവേ അതോറിറ്റി അറിയിച്ചു. 'മൈ ഫാസ്ടാഗ് ആപ്പിൽ' ബാക്കി തുക അറിയിക്കുന്ന സംവിധാനവും ഏർപ്പെടുത്തി.
പച്ച, ഓറഞ്ച്, ചുവപ്പ് നിറങ്ങൾ വഴിയാണ് ബാലൻസ് അറിയാൻ സാധിക്കുക. തുകയുണ്ടെങ്കിൽ പച്ചയും ചുവപ്പാണെങ്കിൽ ബാലൻസ് ഇല്ലെന്നുമാണ് അർഥം. ഓറഞ്ചാണെങ്കിൽ വാഹന ഉടമകൾ ഉടൻ ഫാസ്ടാഗ് റീചാർജ് ചെയ്യണം. ഇതിന് ആപ് വഴി സാധിക്കും. അല്ലെങ്കിൽ ടോൾ കേന്ദ്രങ്ങൾക്കടുത്തുള്ള 'പോയൻറ് ഓഫ് സെയിൽ' (പി.ഒ.എസ്) വഴിയും സാധിക്കും. ഓൺലൈൻ പോർട്ടലുകൾ വഴിയും 40,000ത്തിലേറെ പി.ഒ.എസ് വഴിയും ഫാസ്ടാഗ് വാങ്ങാം. വാഹനത്തിെൻറ മുന്നിലെ ചില്ലിലാണ് ടാഗ് പതിപ്പിക്കുന്നത്. വാഹനം ടോൾ പ്ലാസയിലൂടെ കടന്നു പോകുേമ്പാൾ, ടാഗ് ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി പണം ടോൾപിരിവ് കമ്പനിയുടെ അക്കൗണ്ടിലേക്ക് മാറുകയാണ് ചെയ്യുന്നത്.
0 Comments