Flash News

6/recent/ticker-posts

‘സിറ്റിങ്ങ് സീറ്റായ അഴീക്കോട് വേണ്ട’; കാസര്‍കോടോ കണ്ണൂരോ താൽപ്പര്യമെന്ന് കെഎം ഷാജി

Views

കണ്ണൂർ: സിറ്റിങ്ങ് സീറ്റായ അഴീക്കോട് വീണ്ടും മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് കെഎം ഷാജി. മുസ്ലീം ലീഗ് നേതൃത്വത്തെ ഷാജി ഇക്കാര്യം അറിയിച്ചതായി പ്രമുഖ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. അഴീക്കോടിന് പകരം കാസര്‍കോട് സീറ്റിൽ മത്സരിക്കാനാണ്  കെഎം ഷാജി താൽപ്പര്യം അറിയിച്ചിരിക്കുന്നത്.

നിലവിൽ കോൺഗ്രസ് മത്സരിക്കുന്ന കണ്ണൂർ സീറ്റുമായി അഴീക്കോട് വച്ചുമാറാമെന്ന നിർദേശവും ഷാജി ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കാസർകോടോ കണ്ണൂരോ ഇല്ലെങ്കിൽ ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഷാജിയെന്നാണ് റിപ്പോർട്ട്.

കണ്ണൂരിലെ ഇടതുകോട്ടകളിൽ ഒന്നായിരുന്നു അഴീക്കോട് മണ്ഡലം. 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ സിറ്റിങ്ങ് എംഎൽഎയായിരുന്നു എം പ്രകാശൻ മാസ്റ്ററെ പരാജയപ്പെടുത്തിയാണ് മുസ്ലീം ലീഗിലെ കെഎം ഷാജി മണ്ഡലത്തെ യുഡിഎഫിനൊപ്പം ചേർക്കുന്നത്. 2016ൽ മാധ്യമപ്രവര്‍ത്തകൻ എംവി നികേഷ് കുമാറിനെ പരാജയപ്പെടുത്തി ജയം ആവർത്തിക്കുകയും ചെയ്തു.

2011ൽ പ്രകാശൻ മാസ്റ്റർക്ക് 54,584 വോട്ടുകൾ ലഭിച്ചപ്പോൾ ഒന്നാമതെത്തിയ കെഎം ഷാജിയ്ക്ക് ലഭിച്ചത് 55,077 വോട്ടുകൾ, ഭൂരിപക്ഷം 493. ഇടതുകോട്ടയിൽ നേടിയ ജയം ആവർത്തിക്കാൻ 2016ൽ വീണ്ടും അഴീക്കോട് മത്സരിച്ച ഷാജി ഭൂരിപക്ഷം ഉയർത്തിയാണ് യുഡിഎഫിനായി സീറ്റ് നിലനിർത്തിയത്. ഷാജിയ്ക്ക് 63,082 വോട്ടുകൾ ലഭിച്ചപ്പോൾ നികേഷ് കുമാറിന്‍റെ ജനപിന്തുണ 60,795 വോട്ടിൽ ഒതുങ്ങി. ഭൂരിപക്ഷം 2,287. എന്നാൽ ഇതിന് പിന്നാലെ വിവാദങ്ങളിലൂടെയായിരുന്നു ഷാജിയുടെ രാഷ്ട്രീയ ജീവിതം മുന്നോട്ട് പോയത്.

അഴീക്കോട് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസാണ് കെഎം ഷാജിയ്ക്ക് തിരിച്ചടിയായത്. വിജിലൻസ് കേസിൽ അന്വേഷണം നേരിടുന്ന ഷാജിക്കെതിരെ ഇഡിയും അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്തിരുന്നു.


Post a Comment

0 Comments