ബീവറേജ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശങ്ങൾ പുറത്തിറക്കി..!!!
ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി എം.ഡി യോഗേഷ് ഗുപ്ത. ശാരീരിക അകലം പാലിക്കുന്നതിന് അനൗണ്‍സ്‌മെന്റുകള്‍ തുടര്‍ച്ചയായി നടത്തണമെന്നാണ് നിര്‍ദേശം. സാധ്യമായ സ്ഥലങ്ങളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തണം. ക്യൂ സംവിധാനം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പൊലീസിന്റെ സേവനം തേടണം. ക്യൂവില്‍ ശാരീരിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ വൃത്തങ്ങള്‍ വരയ്ക്കണം. ആവശ്യമെങ്കില്‍ പോലീസിന്റെ സഹായത്തോടെ ബാരിക്കേഡുകള്‍ സ്ഥാപിക്കണം.
വില്പനയുടെ അടിസ്ഥാനത്തില്‍ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതനുസരിച്ച് 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ വില്പനയുള്ള ഷോപ്പുകളില്‍ മൂന്ന് കൗണ്ടറുകള്‍ ഉണ്ടായിരിക്കണം. 20 ലക്ഷത്തിനും 35 ലക്ഷത്തിനും ഇടയില്‍ വില്പനയുള്ള ഷോപ്പുകളില്‍ നാല് കൗണ്ടര്‍. 35 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയില്‍ വില്പനയുള്ള ഷോപുകളില്‍ അഞ്ചു കൗണ്ടര്‍. 50 ലക്ഷത്തിനുമേല്‍ വില്പനയുള്ള ഷോപ്പില്‍ ആറ് കൗണ്ടര്‍. ജീവനക്കാര്‍ കുറവുള്ള ഷോപുകള്‍, കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന ഷോപ്പുകളിലെ ജീവനക്കാരുടെ സേവനം ഉപയോഗിക്കണം.
ഓഡിറ്റ് ടീമിലെ ജീവനക്കാരുടെ സേവനവും ഉപയോഗിക്കാം. 30 ലക്ഷത്തിന് മുകളില്‍ കച്ചവടമുള്ള ഷോപ്പുകള്‍ അധികമായി ഒരു സെക്യൂരിറ്റി ജീവനക്കാരനെ നിയോഗിക്കണം. രാത്രിയിലെ വാച്ച്‌മാന്റെ സേവനവും ഉപയോഗിക്കാം. 30 ലക്ഷത്തിന് മുകളില്‍ വില്പനയുള്ള ഷോപ്പുകളുടെ ഫോടോയും വിഡിയോയും ബെവ്‌കോ ഔദ്യോഗിക ഗ്രൂപുകളില്‍ പോസ്റ്റ് ചെയ്യണം. ക്യൂവില്‍ നില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് വെള്ളം നല്‍കാന്‍ ഷോപ്പുകള്‍ തയാറാകണം. സൗകര്യങ്ങളില്ലാത്ത ഷോപ്പുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെങ്കില്‍ ബന്ധപ്പെട്ട മാനേജര്‍മാര്‍ എത്രയും വേഗം നിര്‍ദേശം സമര്‍പിക്കണമെന്നും എം.ഡി നിര്‍ദേശിച്ചു.
0 Comments