Flash News

6/recent/ticker-posts

35% പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍നിന്ന്: ജാഗ്രത വേണമെന്ന് മന്ത്രി

Views

തിരുവനന്തപുരം∙ വീടുകളില്‍നിന്നും കോവിഡ് രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍നിന്നാണെന്ന് ആരോഗ്യവകുപ്പിന്റെ പഠനം വ്യക്തമാക്കുന്നു. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന സാഹചര്യമാണുള്ളത്. ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇങ്ങനെയുണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു.

വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റീനില്‍ കഴിയാവൂ. അല്ലാത്തവര്‍ക്ക് ഡിസിസികള്‍ ലഭ്യമാണ്. ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ മുറിയില്‍നിന്നും പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടയ്ക്കിടെ കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. ഓരോ വീട്ടിലും കോവിഡ് എത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍:

∙ ശരിയായി മാസ്‌ക് ധരിക്കുക

∙ രണ്ടു മീറ്റര്‍ സാമൂഹിക അകലം പാലിക്കുക

∙ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ വൃത്തിയാക്കുക

∙ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ക്ക് പോകുന്നത് കഴിവതും ഒഴിവാക്കുക. ഫോണില്‍ വിളിച്ച് ആശംസ അറിയിക്കുന്നതാണ് നല്ലത്.

∙ പനി, ജലദോഷം, തൊണ്ടവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തുക.

∙ രോഗിയുമായി നേരിട്ട് സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി ക്വാറന്റീനിലിരിക്കുക. ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക. അവരുടെ സഹായം സ്വീകരിക്കുക.

∙ കടകളില്‍ തിരക്ക് കൂട്ടാതെ ഹോം ഡെലിവറി ഉപയോഗിക്കുക.

∙ മുതിര്‍ന്ന പൗരന്മാര്‍ റിവേഴ്‌സ് ക്വാറന്റീന്‍ പാലിക്കണം. ജീവിതശൈലീ രോഗത്തിനുള്ള മരുന്നുകള്‍ ആശാ വര്‍ക്കര്‍മാര്‍ വഴി വീടുകളിലെത്തിക്കും.

∙ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളില്‍ പോകുന്നത് ഒഴിവാക്കുക.

∙· വീടുകളില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. ഷോപ്പിങ്ങിനും ഗൃഹസന്ദര്‍ശനത്തിനും കുട്ടികളെ കൊണ്ടുപോകുന്നത് ഒഴിവാക്കുക.

∙ ഓഫിസുകളിലും പൊതുയിടങ്ങളിലും മറ്റും പോയി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ വീട്ടിലുള്ളവരുമായി ഇടപഴകുന്നതിന് മുൻപ് കുളിക്കുക.

∙ പരിശോധനയ്ക്ക് സാംപിള്‍ അയച്ചാല്‍ ഫലം ലഭിക്കുന്നതുവരെ ക്വാറന്റീനില്‍ കഴിയുക. പരിശോധനയ്ക്ക് പോകുമ്പോഴോ മടങ്ങുമ്പോഴോ കടകളോ, സ്ഥലങ്ങളോ സന്ദര്‍ശിക്കരുത്.

∙ അനുബന്ധ രോഗമുള്ളവര്‍ സ്വയം സംരക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

∙ അടച്ചിട്ട സ്ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമാണ്. അതിനാല്‍ സ്ഥാപനങ്ങളും ഓഫിസുകളും ജാഗ്രത പാലിക്കണം.

∙ ഭക്ഷണം കഴിക്കുമ്പോഴും കൈ കഴുകുമ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പടരാന്‍ സാധ്യതയുണ്ട്.


Post a Comment

0 Comments