സില്‍വര്‍ ലൈന്‍ റെയില്‍പാതയ്ക്ക് ജില്ലയിലെ വിവിധ വില്ലേജുകളിലെ 522 ഇടങ്ങളില്‍ നിന്നായി 109.94 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഓണാവധിക്കു ശേഷം തുടങ്ങിയേക്കും. ഇതിനായി സംസ്ഥാനത്ത് ആകെ 955.13 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. 5 സ്‌ട്രെച്ചുകളായാണ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ഇതില്‍ നാലാമത്തെ തൃശൂര്‍ - കോഴിക്കോട് സ്‌ട്രെച്ചിലാണു ജില്ലയിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നത്. ഒരു വശത്ത് വികസന വാദവും മറുവശത്ത് പാര്‍പ്പിടവും നാടും നഷ്ടപ്പെടുമെന്ന ജനങ്ങളുടെ ആശങ്കയും തമ്മിലുള്ള തര്‍ക്കവും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്.
കണ്ണടച്ചു തുറക്കും മുന്‍പ്ലക്ഷ്യസ്ഥാനം
ന്മ കാസര്‍കോട് നിന്ന് ട്രെയിനില്‍ കയറിയാല്‍ 4 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് കാലുകുത്താം എന്നതാണ് സില്‍വര്‍ ലൈന്‍ റെയില്‍പാതയുടെ പ്രത്യേകത. നിലവില്‍ 10 - 12 മണിക്കൂറാണ് ഇതിനായി വേണ്ടിവരുന്നത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി സ്റ്റാന്‍ഡേഡ് ഗേജ് പാളങ്ങളാണ് ഇതിനായി തയാറാക്കുന്നത്. ബ്രോഡ്‌ഗേജില്‍ ഉപയോഗിക്കാവുന്നതിനേക്കാള്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്നതാണ് സ്റ്റാന്‍ഡേഡ് ഗേജ് തിരഞ്ഞെടുക്കാനുള്ള കാരണം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ സ്പീഡിലാണ് ഈ പാതയിലൂടെ ട്രെയിന്‍ പായുക. ഇതിനായി ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (എമു) മാതൃകയിലുള്ള പ്രത്യേക വണ്ടിയെത്തും. ഒരു സമയം 675 പേര്‍ക്ക് യാത്ര ചെയ്യാം. 63,940.67 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി തയാറാക്കിയിരിക്കുന്നത്. ജില്ലയില്‍ തിരൂരാണ് ഏക റെയില്‍വേ സ്റ്റേഷന്‍.
ജില്ലയില്‍ വേണ്ടത്109.94 ഹെക്ടര്‍
'പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ താലൂക്കുകളിലെ 15 വില്ലേജുകളിലെ 522 ദേശങ്ങളില്‍ നിന്നാണ് ഈ ഭൂമി ഏറ്റെടുക്കേണ്ടി വരുന്നത്. പൊന്നാനി താലൂക്കിലെ 192 ഇടത്തെ ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ തിരൂര്‍ താലൂക്കില്‍ നിന്ന് 205 ഇടത്തു നിന്നുള്ള ഭൂമി വേണ്ടി വരുന്നുണ്ട്. മുന്‍പു തന്നെ പാത പോകുന്ന സ്ഥലങ്ങളുടെ സര്‍വേ അധികൃതര്‍ പൂര്‍ത്തിയാക്കിയിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ അടുത്ത ആഴ്ച ജില്ലയില്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസ് ആരംഭിക്കും. 18 ജീവനക്കാരെയാണ് ഇതിനായി നിയമിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റ് പ്രാഥമിക നടപടികള്‍ക്കുമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്ന് കടം എടുത്തിട്ടുണ്ട്.
ഉറക്കം നഷ്ടപ്പെട്ടനാടുകള്‍
ഒരു വശത്ത് സില്‍വര്‍ ലൈനിലൂടെ ചീറിപ്പായുന്ന ട്രെയിന്‍ സ്വപ്നം കാണുന്നവരും മറുവശത്ത് ഉറക്കം നഷ്ടപ്പെട്ട നാടുകളും. പദ്ധതിയെ ഇങ്ങനെയും വിശേഷിപ്പിക്കാം. സ്ഥലം മാത്രം നഷ്ടപ്പെടുന്നവര്‍ക്ക് ചെറുതായെങ്കിലും ആശ്വസിക്കാം. എന്നാല്‍ കിടപ്പാടവും പോയാലോ. തിരുനാവായ സൗത്ത് പല്ലാറിലെ ജനങ്ങളുടെ ആശങ്കയ്ക്കു കാരണം ഇതാണ്. ഇവിടെ പാത പോകുന്ന സ്ഥലത്ത് ഒട്ടേറെ വീടുകള്‍ നഷ്ടപ്പെട്ടേക്കും. നിലവിലെ ഇന്ത്യന്‍ റെയില്‍വേയുടെ പാളങ്ങള്‍ ഒരിക്കല്‍ രണ്ടാക്കിയ ഗ്രാമം ഇനിയും കീറിമുറിക്കപ്പെടുമെന്ന സങ്കടവും ഇവിടെയുള്ളവര്‍ക്കുണ്ട്.
ഇതിനെല്ലാം പുറമേ ഇവിടെ കൂടു കൂട്ടിയ പക്ഷികളുടെ ആവാസ വ്യവസ്ഥ നഷ്ടപ്പെടുമെന്നും ഇവര്‍ പറയുന്നു. ഇവിടെ സംഘടിതമായ സമരങ്ങളിലേക്കു നാട്ടുകാര്‍ കടന്നിട്ട് ദിവസങ്ങളായി. ജില്ലയിലെ പലയിടത്തും പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. നിലവില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ വ്യക്തത വന്നതോടെ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാകാനും സാധ്യതയുണ്ട്.എന്നാല്‍ തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ പരിസ്ഥിതിക്കു പ്രശ്‌നമുണ്ടാക്കാത്ത വിധത്തില്‍ മേല്‍പാലങ്ങള്‍ ഉപയോഗിച്ചാണ് പാത നിര്‍മിക്കുകയെന്ന് മന്ത്രി അബ്ദുറഹ്മാന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.
ജില്ലയിലെ യാത്ര ഇങ്ങിനെ
തൃശൂരില്‍ നിന്ന് ജില്ലയുടെ അതിര്‍ത്തിയായ ആലങ്കോട് വില്ലേജിലേക്കാണു പാത കടന്നു വരുന്നത്. തുടര്‍ന്ന് ദേശീയപാതയ്ക്കു സമാന്തരമായി എടപ്പാള്‍ കണ്ടനകം വരെയെത്തും. ഇവിടെ വച്ച് ദേശീയപാത മുറിച്ചു കടന്ന് തവനൂര്‍ ബ്രഹ്മക്ഷേത്രത്തിനു സമീപത്തു നിന്ന് ഭാരതപ്പുഴയിലൂടെ തിരുനാവായയില്‍ വരും. ഇവിടെ നിന്ന് സൗത്ത് പല്ലാര്‍ എന്ന സ്ഥലത്തു വച്ച് നിലവിലെ ഇന്ത്യന്‍ റെയില്‍വേയുടെ പാളങ്ങള്‍ക്കു സമാന്തരമായി കാസര്‍കോട് വരെ പോകും
0 Comments