കൊച്ചി: വാക്‌സിനെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബസിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുട്ടമശേരി ചെറുപറമ്ബില്‍ വീട്ടില്‍ ലുക്കുമാന്‍ (36) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. ആലുവ താലൂക്ക് ആശുപത്രിയില്‍ നിന്ന് വാക്‌സിനെടുത്ത് വീട്ടിലേക്ക് ബസിൽ മടങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. ഇയാൾ യുവതിയുടെ രഹസ്യഭാഗങ്ങളിൽ മനപൂർവ്വം സ്പർശിച്ചതായാണ് പരാതി. യുവതി ബഹളം വെച്ചെങ്കിലും ദേശം സ്റ്റോപ്പിൽ ഇറങ്ങിയ ലുക്കുമാൻ അതിവേഗം ടാക്സിയിൽ കയറി പോകുകയുമായിരുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി, പ്രതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചു. നെടുമ്പാശേരി വിമാനത്താവള ഭാഗത്തേക്കാണ് ലുക്കുമാൻ കയറിയ ടാക്സി കാർ പോയത്. തുടർന്ന് ഈ ഭാഗത്തേക്ക് പോയ ടാക്സി കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ആലുവ മാര്‍ക്കറ്റിലേക്ക് പോത്ത് സപ്ലൈ ചെയ്യുന്നയാളാണ് ലുക്കുമാനെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ആലുവ മാർക്കറ്റിലെത്തി പൊലീസ് വിദഗ്ദ്ധമായി ലുക്കുമാനെ പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട് ഇയാൾ ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. എസ്‌ഐമാരായ സന്തോഷ് കുമാര്‍, ആര്‍. വിനോദ്, എഎസ്‌ഐ ബിനോജ് ഗോപാലകൃഷ്ണന്‍, സി.പി.ഒ മാഹിന്‍ ഷാ അബൂബക്കര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു.
0 Comments