കോഴിക്കോട് നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കുട്ടികൾ മരിച്ചു
കോഴിക്കോട്: നാദാപുരത്ത് ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി. യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികൾ മരിച്ചു.നാദാപുരം പേരോടാണ് സംഭവം.
മൂന്നുവയസുകാരായ ഫാത്തിമ റൗഫ, മുഹമ്മദ് റൗഫിൻ എന്നിവരാണ് മരിച്ചത്. അമ്മ സുബിനയെ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തി. പേരോട് സി സി യു പി സ്കൂളിനടുത്ത് മഞ്ഞാമ്പ്രത്ത് റഫീഖിന്‍റെ ഭാര്യയാണ് സുബിന.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. മക്കളെ കിണറ്റിൽ എറിഞ്ഞെന്നും താൻ കിണറ്റിൽ ചാടിമരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിൽ ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് യുവതി കിണറ്റിൽ ചാടിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ ദൃക്സാക്ഷികൾ പറഞ്ഞു. അപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനയച്ചു.
നാട്ടുകാർ രക്ഷിച്ച യുവതിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാദാപുരം പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. സുബീനയുടെ ഭർത്താവ് റഫീഖ് വിദേശത്താണ്.
0 Comments