Flash News

6/recent/ticker-posts

‘ഒരു കവിളിൽ അടിക്കുമ്പോൾ മറുകവിൾ കാണിച്ചാൽ ഭിക്ഷയാണ് ലഭിക്കുക, സ്വാതന്ത്ര്യം കിട്ടില്ല’; ഗാന്ധിജിയെ പരിഹസിച്ച് നടി കങ്കണ

Views
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പരിഹസിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഗാന്ധിയുടെ അഹിംസാവാദത്തെ പരിഹസിച്ച താരം ഭഗത് സിംഗിനെയും സുഭാഷ് ചന്ദ്ര ബോസിനെയും ഗാന്ധി ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും ആരോപിച്ചു. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പത്മശ്രീ പുരസ്കാരം നേടിയ താരം ഗാന്ധിയെ പരിഹസിച്ച് രംഗത്തെത്തിയത്. (kangana ranaut mahatma gandhi)

1947ൽ ലഭിച്ച സ്വാതന്ത്ര്യം ഭിക്ഷയായിരുന്നു എന്ന തൻ്റെ ആദ്യ വാദത്തെ പിന്തുണച്ചുകൊണ്ടായിരുന്നു കങ്കണയുടെ പുതിയ വാദം. പഴയ ഒരു പത്രവാർത്ത പങ്കുവച്ചുകൊണ്ട്, നേതാക്കളെ തെരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് താരം ഈ വാദങ്ങൾ ഉയർത്തിയത്. ഒരു കവിളത്ത് അടിക്കുമ്പോൾ അടുത്ത കവിൾ കാണിച്ചുകൊടുത്താൽ സ്വാതന്ത്ര്യം ലഭിക്കില്ല. അങ്ങനെ ചെയ്താൽ ഭിക്ഷയാണ് ലഭിക്കുക. ഭഗത് സിംഗ് തൂക്കിലേറ്റപ്പെടാൻ ഗാന്ധി ആഗ്രഹിച്ചിരുന്നു എന്ന് തെളിവുണ്ട് എന്നും കങ്കണ പറയുന്നു.

അതേസമയം, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെ കുറിച്ചുള്ള നടി കങ്കണ റണാവത്തിന്റെ വിവാദ പരാമർശത്തിനുപിന്നാലെ രാഷ്ട്രപതിക്ക് ഡൽഹി വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ കത്തയച്ചിരുന്നു. കങ്കണയ്ക്ക് നൽകിയ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. നടിക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മഹാത്മാഗാന്ധിയും ഭഗത് സിംഗും ഉൾപ്പടെ ആയിരക്കണക്കിന് പേരുടെ ത്യാഗത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തെ അനാദരിച്ച കങ്കണയ്ക്ക് അവാർഡിനുപകരം ചികിത്സയാണ് നൽകേണ്ടത്’.- വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ സ്വാതി മാലിവാൾ പറഞ്ഞു. നടിയുടെ പ്രസ്താവന രാജ്യദ്രോഹപരമാണെന്നും എഫ്‌ഐആർ ചുമത്തി കേസെടുക്കണമെന്നും അവർ പറഞ്ഞു.

ഇന്ത്യയ്ക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്രമോദി അധികാരത്തിൽ വന്ന 2014ലാണെന്നും 1947ൽ കിട്ടിയത് സ്വാതന്ത്ര്യമായിരുന്നില്ല, യാചിച്ചുകിട്ടിയതാണെന്നുമായിരുന്നു കങ്കണയുടെ പരാമർശം. നടിക്ക് നൽകിയ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്, ആം ആദ്മി പാർട്ടി, ബിജെപി എംപി വരുൺ ഗാന്ധി തുടങ്ങി നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ തൻ്റെ വാദത്തിൽ ഉറച്ചുനിന്ന കങ്കണ വീണ്ടും ഇത്തരത്തിലുള്ള പോസ്റ്റുകൾ പങ്കുവച്ചിരുന്നു. രൂക്ഷ വിമർശനമാണ് താരത്തിനെതിരെ ഉയർന്നിരിക്കുന്നത്.


Post a Comment

0 Comments