ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പാകുമെന്ന് കരുതുന്ന ഗുളിക രൂപത്തിലുള്ള പ്രതിരോധ മരുന്നിന് രാജ്യത്ത് ഉടൻ അനുമതി നൽകിയേക്കും. അമേരിക്കന്‍ കമ്പനിയായ മെര്‍ക്ക് വികസിപ്പിച്ച മോൾനുപിരാവിർ എന്ന ഗുളികയാണ് ഉപയോഗത്തിലെത്തുക. അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നൽകുമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള വിദഗ്ധ സമിതി അംഗം ഡോ. റാം വിശ്വകർമ പറഞ്ഞു.
കോവിഡ് ഗുരുതരാവസ്ഥയിലേക്ക് മാറാൻ സാധ്യതയുള്ള മുതിർന്ന ആളുകൾക്കാണ് മോൾനുപിരാവിർ നൽകുക. ഫൈസർ കമ്പനി നിർമിക്കുന്ന മറ്റൊരു ഗുളികയായ പാക്സ്ലോവിഡിനുള്ള അനുമതിക്ക് ഇനിയും സമയമെടുക്കുമെന്നും ഡോ. റാം വിശ്വകർമ പറഞ്ഞു.
‘വൈറസിന്‍റെ ശവപ്പെട്ടിയിൽ ശാസ്ത്രത്തിന്‍റെ അവസാന ആണി’ എന്നാണ് അദ്ദേഹം മോൾനുപിരാവിർ ഗുളികയെ വിശേഷിപ്പിച്ചത്. അഞ്ച് കമ്പനികൾ ഗുളിക നിർമാതാക്കളുമായി ചർച്ച നടത്തുകയാണ്. ഏതുസമയത്തും ഗുളികക്കുള്ള അനുമതിയുണ്ടായേക്കാം. കുത്തിവെപ്പിലൂടെയല്ലാതെ കോവിഡ് ചികിത്സയ്ക്കുള്ള ആദ്യ മരുന്നായാണ് മോൾനുപിരാവിറിനെ വിശേഷിപ്പിക്കുന്നത്.
0 Comments