ദുബായ്: ഒമിക്രോണ്‍ അതിവേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ കെനിയ, ടാൻസാനിയ, എത്യോപ്യ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ. വിലക്കേര്‍പ്പെടുത്തി. ഡിസംബർ 25 ന് രാവിലെ 7.30 മുതല്‍ വിലക്ക് നിലവില്‍ വരുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റിയും (എൻസിഇഎംഎ) ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും (ജിസിഎഎ) അറിയിച്ചു.
യു.എ.ഇയിലേക്ക് വരുന്നതിന് 14 ദിവസം മുമ്പ് ഈ നാല് രാജ്യങ്ങളിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ പ്രവേശനം താൽക്കാലികമായി നിര്‍ത്തിവെക്കുകയാണ്. അതേസമയം യു.എ.ഇയിൽ നിന്നുള്ള യാത്രക്കാരെ ഈ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഫ്ലൈറ്റ് സർവീസ് തുടരും. യു.എ.ഇ പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര ദൗത്യങ്ങളുമായി ബന്ധപ്പെട്ടവര്‍, യു.എ.ഇയും ഈ രാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക പ്രതിനിധികൾ, ഗോൾഡൻ റെസിഡൻസ് ഉടമകൾ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
- കടുത്ത നിയന്ത്രണം ഇവര്‍ക്ക്:
നാല് രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ഉഗാണ്ട, ഘാന എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളിൽ വരുന്നവർക്കായി രണ്ട് യാത്രാ നിബന്ധനകള്‍ കൂടി മുന്നോട്ടുവെച്ചു. 48 മണിക്കൂറിനുള്ളിൽ കോവിഡ്-19 നെഗറ്റീവായ പരിശോധനഫലം കയ്യില്‍ കരുതണം. കൂടാതെ യു.എ.ഇയില്‍ എയർപോർട്ടിൽ എത്തിയ ശേഷം റാപ്പിഡ്-പി.സി.ആർ ടെസ്റ്റ് നടത്തേണ്ടതും അത്യാവശ്യമാണ്.
0 Comments