സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.
കോഴിക്കോട് കൂടരഞ്ഞി വാർഡിൽ എൽ.ഡി.എഫിലെ ആദർശ് ജോസഫ് വിജയിച്ചു. കൊച്ചി കോർപ്പറേഷൻ ഗാന്ധിനഗർ ഡിവിഷൻ ആദ്യ റൗണ്ടിൽ എൽ.ഡി.എഫിന് മുൻതൂക്കം. ചിതറ സത്യമംഗലം വാർഡിൽ യുഡിഎഫിലെ എസ് ആശ 16 വോട്ടിന് വിജയിച്ചു.
ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിലെ ഓരോ ഡിവിഷനുകളിലും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലു ഡിവിഷനുകളിലുമാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്.
മൂന്ന് മുൻസിപ്പൽ കൗൺസിലുകളിലും 20 പഞ്ചായത്ത് വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. 115 സ്ഥാനാര്‍ഥികളാണ് ആകെ ജനവിധി തേടിയത്.
പിറവം നഗരസഭാ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. ഇടപ്പളളിച്ചിറ ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് സ്ഥാനാർഥിയായ ഡോ. അജേഷ് മനോഹര്‍ 20 വോട്ടിന് ജയിച്ചു. എൽ.ഡി.എഫ് സ്വതന്ത്ര കൗൺസിലർ ജോർജ് നാരേക്കാടിന്റെ മരണത്തോടെയാണ് പിറവത്ത് വോട്ടെടുപ്പ് നടന്നത്. അരുൺ കല്ലറക്കലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി. ബി.ജെ.പി സ്ഥാനാര്‍ഥി പി.സി വിനോദായിരുന്നു.
27 ഡിവിഷനുളള നഗരസഭയിൽ എല്‍.ഡി.എഫിന് 14, യു.ഡി.എഫിന് 13 എന്നിങ്ങനെയാണ് കക്ഷി നില. കാഞ്ഞങ്ങാട് നഗരസഭാ വാർഡ് 30ൽ യുഡിഎഫിലെ കെ കെ ബാബു വിജയിച്ചു. ഇരിങ്ങാലക്കുട ചാലാംപാടം പതിനെട്ടാം വാർഡിൽ യു.ഡി.എഫിലെ മിനി ചാക്കോള വിജയിച്ചു. മലപ്പുറം തിരുവാലി ഏഴാം വാർഡിൽ യു.ഡി.എഫിന് ജയം. അല്ലേക്കാട് അജിസ് 106 വോട്ടിന് വിജയിച്ചു.
0 Comments