ചെന്നൈ ∙ കുട്ടികൾ ഉൾപ്പെടെയുള്ളവർക്കു ഉപയോഗിക്കാവുന്ന ‘കൊറോണ ഗാർഡ്’ എന്ന കോവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചെടുത്തതായി പുണെ ഇന്ററാക്ടീവ് റിസർച് സ്കൂൾ ഫോർ ഹെൽത്ത് അഫയേഴ്സ് അവകാശപ്പെട്ടു.
തമിഴ്നാട് ആരോഗ്യ വകുപ്പുമായി ചേർന്ന് ചെന്നൈ ഫ്രോണ്ടിയർ മെഡിവില്ലെ ആശുപത്രിയാണ് ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയത്. കോവിഡ് വകഭേദങ്ങൾക്കെതിരെ മിഠായി 98.4% ഫലപ്രദമാണെന്നു തെളിഞ്ഞതായി ആശുപത്രി ചെയർമാനും സിഇഒയുമായ ഡോ. കെ.എം.ചെറിയാൻ പറഞ്ഞു.
പാർശ്വഫലങ്ങളൊന്നുമില്ലാതെ സാധാരണ മിഠായി പോലെ കഴിക്കാമെന്നതിനാൽ ഡ്രഗ് കൺട്രോളറുടെ അനുമതി ആവശ്യമില്ല. അമ്പത്തൂരിലെ ഫാക്ടറിയിൽ ഉൽപാദനം തുടങ്ങിയതായും മൂക്കിലൊഴിക്കാവുന്ന പ്രതിരോധ തുള്ളിമരുന്നും കവിൾകൊള്ളാനുള്ള (ഗാർഗിൾ) മരുന്നും തയാറാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പുണെയിലെ ഗവേഷണസ്ഥാപനമാണ് ഇന്ററാക്ടീവ് റിസർച് സ്കൂൾ.
എന്താണ് മിഠായിയിൽ?
പച്ചവെളിച്ചെണ്ണ, ആവണക്കെണ്ണ തുടങ്ങിയവയുടെ പ്രത്യേക മിശ്രിതമാണു മിഠായിയുടെ അടിസ്ഥാന ഘടകം. കൈകൾ സോപ്പിട്ടു കഴുകുമ്പോൾ കൊറോണ വൈറസിന്റെ പുറമേയുള്ള ആവരണം പൊട്ടി വൈറസ് ഇല്ലാതാകുന്ന അതേ തത്വമാണ് ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്. എണ്ണയുടെ ആവരണം തൊണ്ടയിൽ നിലനിൽക്കുമ്പോൾ വൈറസ് നശിക്കുമെന്നു ഡോക്ടർ പറയുന്നു. ഒരു മിഠായി കഴിച്ചാൽ 10 –12 മണിക്കൂർ ഗുണം കിട്ടും. ഈ വർഷം വിപണിയിലെത്തുമെന്നും ഡോ. ചെറിയാൻ അറിയിച്ചു.
1 Comments
അതേയതെ , ഡ്രഗ് കണ്ട്രോളറുടെയോ IMA യുടെയോ രാജ്യത്തെ ആരോഗ്യവകുപ്പിന്റെയോ പടച്ചതമ്പുരാൻ തിരുമുൽപ്പാടിന്റെയോ അനുമതി ആവശ്യമില്ല . പുര കത്തുമ്പോഴല്ലേ വാഴകൾ വെട്ടാൻ പറ്റിയ ഏറ്റവും നല്ല അവസരം . വെട്ടിക്കോ വെട്ടിക്കോ ആരും ചോദിക്കാനോ പറയാനോ ഇല്ലല്ലോ . ജനങ്ങളാണെങ്കിൽ കോറോണഫോബിയയിലുമാണ് . നടക്കട്ടെ . നാളെ പൂനയിൽ നിന്നും കൊറോണ രസഗുലയും കൊറോണപൊറോട്ടയും ഇറങ്ങിയേക്കും. കാത്തിരിക്കുക.
ReplyDelete