കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വെച്ച് 67.5 ലക്ഷം കുഴൽപ്പണവുമായി ഒരാളെ അറസ്റ്റ് ചെയ്തു. മേലാറ്റൂർ വെട്ടത്തൂർ സ്രാമ്പിക്കൽ മുഹമ്മദാലിയെ(46) യാണ് സി.ഐ. ശശീന്ദ്രൻ മേലേയിലിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച രാവിലെ 7.30-ന് പിടികൂടിയത്.
തീവണ്ടിയിറങ്ങി പ്ലാറ്റ്ഫോമിലൂടെ നടന്നുവരുമ്പോഴാണ് സ്റ്റേഷനിൽ വലവിരിച്ചുനിന്ന പോലീസ് സംഘം മുഹമ്മദാലിയെ പിടികൂടുന്നത്. വേങ്ങര കച്ചേരിപ്പടി സ്വദേശിയും ചെന്നൈയിൽ ഹോട്ടൽ കച്ചവടക്കാരനുമായ ഇസ്ഹാക്കിന്റേതാണ്(45) പണമെന്നാണ് മുഹമ്മദാലി പോലീസിനോട് പറഞ്ഞത്.
മുഹമ്മദാലിക്കൊപ്പം മറ്റു ചിലരും ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ്. പണം തിരൂർ കോടതിക്ക് കൈമാറി. കേസ് സംബന്ധിച്ച റിപ്പോർട്ട് എൻഫോഴ്‍സ്‍മെന്റിനും ഇൻകം ടാക്സ് വകുപ്പിനും നൽകുമെന്ന് സി.ഐ. അറിയിച്ചു. ചെന്നൈയിൽനിന്ന് തീവണ്ടി വഴി കുഴൽപ്പണം വൻതോതിൽ സംസ്ഥാനത്തേക്ക് എത്തിക്കുന്ന സംഘം പ്രവർത്തിച്ചുവരുന്നതായുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
0 Comments