Flash News

6/recent/ticker-posts

തേഞ്ഞിപ്പലത്ത് ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ മാതാവ് ഐ.സി.യുവിൽ

Views
കോഴിക്കോട് :  ആത്മഹത്യ ചെയ്ത തേഞ്ഞിപ്പലം പോക്‌സോ കേസിലെ ഇരയുടെ മാതാവിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിച്ച ഇവരുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റിയത്. പെൺകുട്ടിയുടെ മരണത്തിന് പിറ്റേദിവസം നടത്തി പരിശോധനയിലാണ് മാതാവിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ കഴിയുകയായിരുന്നു ഇവരുടെ ആരോഗ്യനില ഇന്ന് വൈകിട്ടോടെ വഷളാവുകയായിരുന്നു. പെൺകുട്ടിയുടെ ഇളയ സഹോദരനെ ബന്ധു വിട്ടിലേക്ക് മാറ്റി. ബന്ധുക്കളാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ആത്മഹത്യ ചെയ്തത്.

അതേസമയം, ഫറോക്ക് സി.ഐ തന്നെ അപമാനിച്ചെന്ന് ഇരയുടെ ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരുന്നു. സി.ഐയും കേസിലെ പ്രതികളുമാണ് തന്റെ ദുരവസ്ഥക്ക് കാരണമെന്നും പെൺകുട്ടി എഴുതിവെച്ചു. പ്രതിശ്രുത വരനെ സിഐ മർദിച്ചുവെന്നും കത്തിൽ പറഞ്ഞു. ഈ മാസം പത്തൊമ്പതിനാണ് പോക്‌സോ കേസിലെ ഇര ആത്മഹത്യ ചെയ്തത്. നേരത്തെ ഈ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ എഴുതിയ കത്താണ് പുറത്ത് വന്നത്. രണ്ട് വർഷം മുൻപ് നടന്ന പീഡനത്തിൽ പരാതി പറയാൻ പൊലീസിനെ സമീപിച്ചപ്പോഴുണ്ടായ ദുരനുഭവമാണ് കത്തിലുള്ളത്. അന്നത്തെ സി.ഐക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്. തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയും തന്നെ മോശം പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും കുറിപ്പിലുണ്ട്.

കേസിൽ ഫറോക്ക് മുൻ സി.ഐ സി.അലവിക്കെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ വനിതാ എസ്.ഐ രംഗത്ത് വന്നിട്ടുണ്ട്. കേസിൽ ശത്രുതാമനോഭാവത്തോടെയാണ് സി ഐ പെരുമാറിയതെന്ന് എസ് ഐ ലീലാമ്മ പി എസ് മീഡിയവണിനോട് പറഞ്ഞു. പെൺകുട്ടിക്ക് വ്യക്തതവരുന്ന മുറക്ക് മൊഴിയെടുക്കാമന്ന തന്റെ അഭിപ്രായം സി ഐ തള്ളുകയായിരുന്നുവെന്നും ലീലാമ്മ വ്യക്തമാക്കി. പോക്സോ കേസിന്റെ തുടക്കം മുതൽ പെൺകുട്ടിയോട് അനുഭാവപൂർണമായല്ല സി ഐ ഇടപ്പെട്ടതെന്നും അവർ പറഞ്ഞു.

പീഡനം നടന്ന തീയതി സംബന്ധിച്ചും പീഡിപ്പിച്ചവർ വന്ന സമയം സംബന്ധിച്ചും കുട്ടിക്ക് ആ സമയത്ത് വ്യക്തത ഉണ്ടായിരുന്നില്ല. മതിയായ സമയം നൽകി മൊഴിരേഖപ്പെടുത്താമെന്നായിരുന്നു തന്റെ നിലപാട്. എന്നാൽ സി ഐ ഇത് അംഗീരിച്ചില്ല. ലീലാമ വിശദീകരിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിൽ പിഴവുണ്ടായെന്ന് കാണിച്ച് തന്നെ സസ്പെൻഡ് ചെയ്തതായും ലീലാമ്മ ആരോപിക്കുന്നു. കേസിന്റെ തുടക്കത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് നീതിയുണ്ടായില്ലെന്ന പെൺകുട്ടിയുടെ അമ്മയുടെ പ്രതികരണത്തെ ശരിവെക്കുന്നതാണ് വനിതാ എസ് ഐ യുടെ വെളിപ്പെടുത്തൽ. സംഭവത്തെക്കുറിച്ച് ബാലവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തതിനെ തുടർന്ന് ബാലവകാശ കമ്മീഷൻ കേസെടുത്തിരുന്നു. തേഞ്ഞിപ്പാലത്തെ വാടക ക്വാർട്ടേഴ്‌സിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ആശുപത്രിയിലെത്തിക്കും മുമ്പേ പെൺകുട്ടി മരിച്ചിരുന്നു. ബന്ധുക്കളുൾപ്പെടെ ആറ് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഏഴ് മാസം മുമ്പാണ് പീഡനം നടന്നത്.ഇതുമായി ബന്ധപ്പെട്ട് ഫറോക്ക് , കൊണ്ടോട്ടി സ്റ്റേഷനുകളിലായി ആറ് കേസുകളുണ്ട്. പരാതി നൽകിയിട്ടും പൊലീസ് പരിഗണിച്ചില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ആരുടെയും സഹായം ലഭിച്ചിട്ടില്ല. സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും ആരും പരിഗണിച്ചില്ലെന്നും അവർ പറഞ്ഞു. നേരത്തെയും കുട്ടി ആത്മഹത്യശ്രമം നടത്തിയിരുന്നു. പെൺകുട്ടിക്ക് മതിയായ കൗൺസിലിങ്ങും സംരക്ഷണവും കിട്ടിയില്ലെന്നും ആരോപണമുണ്ട്.




Post a Comment

0 Comments